ADVERTISEMENT

മകൾക്ക് വാങ്ങിയ കളിപ്പാവയ്ക്കുള്ളിൽ പതിയിരുന്ന വൻ അപകടം  തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ അരിസോണയിൽ നിന്നുള്ള ഒരു അച്ഛനും അമ്മയും. കളിപ്പാവയ്ക്കുള്ളിൽ നിന്നും ഇവർ കണ്ടെത്തിയത് അമേരിക്കയിൽ തന്നെ ഏറ്റവും അപകടകരമെന്ന്  വിശേഷിപ്പിക്കപ്പെടുന്ന ഫെന്റാനിൽ ഗുളികകളാണ്. അതും ഒന്നും രണ്ടും എണ്ണമല്ല, അയ്യായിരത്തിൽപ്പരം ഗുളികകൾ!

സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിൽ നിന്നുമാണ് മിന്നാമിനുങ്ങിന്റെ ആകൃതിയിലുള്ള പാവ ഇവർ വാങ്ങിയത്. മകൾക്ക്  കളിക്കാൻ നൽകുന്നതിന് മുൻപ് പാവ വൃത്തിയാക്കുന്നതിനിടെ അതിന്റെ ഉള്ളിൽ പഞ്ഞിക്ക് പകരം  ഭാരമുള്ള എന്തോ ഒന്ന് നിറച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെടുകയായിരുന്നു. തുറന്നു നോക്കിയപ്പോൾ കണ്ടതാകട്ടെ ആയിരക്കണക്കിന് ഗുളികകളും. സംശയം തോന്നിയതിനെ തുടർന്ന് ഇവർ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനകളിൽ അതീവ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരിയായ ഫെന്റാനിലാണ് പാവയ്ക്കുള്ളിൽ നിന്നും ലഭിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. മോർഫിൻ ഗുളികകളെക്കാൾ നൂറുമടങ്ങ് ശക്തിയേറിയവയാണ് ഫെന്റാനിൽ ഗുളികകൾ. കുട്ടി കളിക്കുന്നതിനിടെ ഇതിൽ ചെറിയ ഒരു അംശമെങ്കിലും വിഴുങ്ങിയിരുന്നെങ്കിൽ ജീവനുതന്നെ ആപത്ത് സംഭവിക്കുമായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങളും മറ്റും സെക്കൻഡ് ഹാൻഡ് കടകളിൽ നിന്നും വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

സംഭവം വാർത്തകളിലിടം നേടിയതോടെ കുഞ്ഞ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസമാണ് പലരും പ്രതികരണങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. 2016 ൽ മാത്രം ഇരുപതിനായിരത്തിൽപ്പരം ആളുകളാണ് അമേരിക്കയിൽ ഫെന്റാനിലിന്റെ അമിത ഉപയോഗം മൂലം മരണമടഞ്ഞത്. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്  പ്രിവൻഷൻ ആണ് ഫെന്റാനിലിനെ രാജ്യത്തെ ഏറ്റവും അപകടകരമായ മരുന്നായി പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary : Parents found 5000 pills inside stuffed toy bought for daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com