ADVERTISEMENT

ഗോഡ്സില്ലയെന്ന ഭീമാകാര ജീവി യഥാർഥത്തിലുള്ളതാണോ? വർഷങ്ങളായി ഇന്റർനെറ്റിൽ ഒട്ടേറെ പേർ പരതിക്കൊണ്ടിരിക്കുന്ന ചോദ്യമാണത്. ഗോഡ്സില്ലയെന്നത് ഒരു സാങ്കൽപിക ജീവിയാണെന്നതാണ് ഉത്തരം. പക്ഷേ ഗോഡ്സില്ലയുടെ പേരില്‍ ഒരു ഫോസിലുള്ള കാര്യം കൊച്ചുകൂട്ടുകാർക്ക് അറിയാമോ? അത്തരമൊന്നു കണ്ടെത്തിയിട്ടുണ്ട് യുഎസിലെ കെന്റക്കിയിൽ. ഗോഡ്സില്ലസ് എന്നാണ് അതിനു ഗവേഷകർ നൽകിയ പേര്. എന്തുകൊണ്ടാണ് അത്തരമൊരു പേര് ഗോഡ്സില്ലസിനു നൽകിയതെന്നു പറയുന്നതിനു മുൻപ് ഗോഡ്സില്ലയെക്കുറിച്ചും ചിലതു മനസ്സിലാക്കണം. 

ജപ്പാൻകാരുടെ മനസ്സിലാണ് ആദ്യമായി ഈ ഭീകരജീവിയെപ്പറ്റിയുള്ള സങ്കൽപം പൊട്ടിമുളയ്ക്കുന്നത്. അതിനു കാരണമായതാകട്ടെ ഹിരോഷിമ, നാഗസാക്കി ആണവസ്ഫോടനങ്ങളും. കടലിനടിയിൽ വർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ഭീമാകാരനായിരുന്നു ഗോഡ്സില്ല. പക്ഷേ അണുബോംബ് സ്ഫോടനത്തിന്റെ ശക്തിയിൽ അത് ഉറക്കമുണർന്നെന്നും ഏതു നിമിഷവും ലോകത്തെ തകർക്കാൻ കരയിലേക്കു കയറിവരുമെന്നും ജപ്പാൻകാര്‍ വിശ്വസിച്ചു. ആ ചിന്തയിൽനിന്നാണ് ഗോഡ്സില്ല കാർട്ടൂണുകളും കഥകളും നോവലുകളും സിനിമയുമെല്ലാം ഉണ്ടായത്. ദേഹമാകെ ശൽക്കങ്ങളെപ്പോലുള്ള ഭാഗങ്ങളുമായി, ദിനോസറും മുതലയുമൊക്കെ ചേർന്ന രൂപമാണ് ഗോഡ്സില്ലയ്ക്ക്. 

godzilla-and-the-godzillus-fossil2-Copy

2011ൽ കെന്റക്കിക്കു സമീപം ഫോസിൽ ഗവേഷണത്തിലേർപ്പെട്ടിരുന്ന റോൺ ഫൈൻ എന്ന വ്യക്തിക്കും സംഘത്തിനും ഒരു ഫോസിൽ ലഭിച്ചു. ഗോഡ്സില്ലയുടെ ശരീരത്തിലെ ശൽക്കങ്ങൾക്കു സമാനമായ ഭാഗങ്ങളായിരുന്നു അത്. പണ്ടുകാലത്ത് കെന്റക്കി പ്രദേശം കടൽ മൂടിയിരുന്നതാണെന്നു കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ പ്രാചീനകാലത്തെ ഒട്ടേറെ സമുദ്രജീവികളുടെ ഫോസിലുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. ഗവേഷകരല്ലാതെ സാധാരണക്കാർക്കും ഫോസിൽ ശേഖരിക്കാം. അത്തരത്തിൽ രൂപീകരിച്ച ഒരു അമച്വർ ഫോസിൽ കലക്‌ഷൻ സംഘത്തിലെ അംഗമായിരുന്നു റോൺ. ആദ്യ കാഴ്ചയിൽ ഒരു ചെറുജീവിയുടെ പുറംതോടാണെന്നാണു കരുതിയത്. ഏകദേശം ഒരു കള്ളിമുൾച്ചെടിയുടെ കഷ്ണം പോലെ തോന്നിപ്പിക്കും. പിന്നീട് ഖനനം തുടർന്നപ്പോഴാണ് ഫോസിൽ നീണ്ടുനീണ്ടു പോവുകയാണെന്നു മനസ്സിലായത്. ദിവസങ്ങളെടുത്തു അതൊന്നു മണ്ണിൽനിന്ന് ഉയർത്തിയെടുക്കാൻ. പുറത്തെടുത്തപ്പോഴാകട്ടെ കൺഫ്യൂഷനിലായത് ഗവേഷകരും. 

ഏകദേശം 70-75 കിലോയുണ്ടായിരുന്നു ഫോസിൽ ഭാഗങ്ങൾ. കൂട്ടിച്ചേർത്തു വച്ചാൽ ആറര അടിയോളം നീളവും മൂന്നരയടി വീതിയും. 39 വർഷത്തിനിടയിലെ ഫോസിൽ ശേഖരണത്തിനിടെ റോണിന് ഇത്തരമൊരു ‘വമ്പൻ’ അനുഭവം ആദ്യമായിട്ടായിരുന്നു. ഫോസിലുകളെപ്പറ്റി പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു ‘രാക്ഷസ’ വലുപ്പമുള്ളതുമായിരുന്നു. കാരണം അതുവരെ െകന്റക്കി പ്രദേശത്തുനിന്ന് വിരലോളം പോന്ന കടൽ ജീവികളുടെ ഫോസിലുകളായിരുന്നു ഏറെയും ലഭിച്ചിരുന്നത്. പക്ഷേ ഗവേഷകർ പെട്ടുപോയത് വലുപ്പം കൊണ്ടല്ല. ഇതൊരു ജീവിയാണോ ധാതുവാണോ അതോ ഒരു ചെടിയാണോ എന്നായിരുന്നു അവരുടെ സംശയം. എന്തായാലും കാർബൺ ഡേറ്റിങ് നടത്തി പഴക്കം പരിശോധിച്ചു. ഏകദേശം 45 കോടി വർഷം മുൻപ് ഭൂമിയിലുണ്ടായിരുന്ന ജീവിയുടെ ഫോസിലാണതെന്ന് ഉറപ്പായി. 

godzilla-and-the-godzillus-fossil1-Copy

 

ജലത്തിൽ ജീവന്റെ സാന്നിധ്യം നിറഞ്ഞ കാലമായിരുന്നു അത്. ആൽഗെയോ കടൽ സ്പോഞ്ചോ ആയിരിക്കാം അതെന്നായിരുന്നു ആദ്യ നിഗമനം. മുള്ളില്ലാത്ത ഫോസിൽ ഘടനയിൽനിന്ന് അത് മത്സ്യത്തിന്റെയല്ലെന്നു വ്യക്തമായി. ശരീരത്തിനു രണ്ടു വശത്തേക്കും നീണ്ട കൈകളുണ്ടെന്ന നിഗമനത്തിലേക്കും ഗവേഷകരെത്തി. ശരീരത്തിൽ കൃത്യമായ പാറ്റേണുകളോടെയായിരുന്നു ശല്‍ക്കങ്ങൾക്കു സമാനമായ ഭാഗങ്ങളുണ്ടായിരുന്നത്. അവയിൽ ചിലതിന് ദീർഘ ചതുരാകൃതിയായിരുന്നു, ചിലതിന് മുട്ടയുടെ ആകൃതിയും. കുഴിച്ചു തുടങ്ങിയപ്പോൾ റോമും സംഘവും കരുതിയത് അതൊരു പ്രാചീന കാല മരത്തിന്റെ തൊലിയാണെന്നാണ്. പക്ഷേ ദിവസങ്ങളെടുത്ത്, അൽപാൽപമായി ഫോസിൽ പുറത്തെടുത്തപ്പോഴാണ് സംഗതി വമ്പൻ കണ്ടെത്തലാണെന്നു തിരിച്ചറിഞ്ഞത്. ഒരു ദശാബ്ദക്കാലമാകുന്നു, ഇന്നും കണ്ടെത്താനായിട്ടില്ല ഏതു ജീവിയുടെ ഫോസിലാണ് ‘ഗോഡ്സില്ലസ്’ എന്ന്!

English Summary : Godzilla and the Godzillus fossil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com