ADVERTISEMENT

ഭൂമിക്കു സമീപത്തു കൂടി കടന്നു പോയ ഇത്തോക്കാവ ഛിന്നഗ്രഹത്തിന്റെ ഘടനയിൽ വെള്ളവും ജീവൻ സാധ്യമാക്കുന്ന ജൈവതന്മാത്രകളും ബ്രിട്ടിഷ് ശാസ്ത്രജ്ഞർ കണ്ടെത്തി. ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്‌സ, ഇത്തോക്കാവ ഛിന്നഗ്രഹത്തിലേക്ക് ഹയാബുസ എന്നൊരു ദൗത്യത്തെ അയച്ചിരുന്നു. ഈ ദൗത്യം ഛിന്നഗ്രഹത്തിലെത്തി സാംപിളുകൾ ശേഖരിച്ച് 2010ൽ തിരിച്ചും വന്നു. ഈ സാംപിളുകൾ പരിശോധിച്ചാണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

 

വെള്ളവും ജൈവവസ്തുക്കളും ഛിന്നഗ്രഹത്തിൽ സ്വയം ഉടലെടുത്തതാണെന്നും മറ്റേതെങ്കിലും ബഹിരാകാശ വസ്തുവുമായി കൂട്ടിയിടിച്ചതു മൂലം കൈമാറപ്പെട്ടതല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലെ ജീവന്റെ ഉദ്ഭവം സംബന്ധിച്ച ധാരണകളിൽ പുനർവിചിന്തനം കൊണ്ടു വരുന്ന കണ്ടെത്തലായിട്ടാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. ഭൂമിയിൽ വെള്ളവും ജൈവവസ്തുക്കളും പിന്നീട് ജീവൻ തന്നെയും ഉദ്ഭവിച്ചത് ഇതേ ക്രമത്തിലാകാമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

330 മീറ്റർ മാത്രം വലുപ്പമുള്ള ഒരു ചെറു ഛിന്നഗ്രഹമാണ് ഇത്താക്കോവ, ഒരു പയർമണിയുടെ ആകൃതിയാണ് ഇതിന്. 1998ൽ ജാപ്പനീസ് ബഹിരാകാശ വിദഗ്ധനായ ഹിദോ ഇത്തോക്കോവയാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

 

സൗരയൂഥത്തിലുള്ള ഛിന്നഗ്രഹങ്ങൾ പല വിഭാഗങ്ങളുണ്ട്. അതിൽ ഒരു വിഭാഗം കോൺട്രൈറ്റ് എന്നു പറയപ്പെടുന്ന ചെളിയും കാർബൺ മൂലകങ്ങളുമുള്ളതാണ്. പൊതുവെ ജൈവസാധ്യത കൽപിക്കപ്പെടുന്ന ഇവയ്ക്കു സൗരയൂഥത്തിന്റെ ജനനത്തോളം പഴക്കവുമുണ്ട്. എന്നാൽ ഇത്തോക്കാവ ഉൾപ്പെടുന്നത് സ്റ്റോണി എന്നു വിളിക്കുന്ന മറ്റൊരു വിഭാഗത്തിലാണ്. ഭൂമിക്കരികിലൂടെ പോകുന്ന ഛിന്നഗ്രഹങ്ങളിൽ അധികവും ഇത്തരമാണ്. ഇവയിൽ ജൈവസാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള ധാരണ.ഇതാണ് ഇത്തോക്കോവയിലെ പരിശോധനയിലൂടെ തെറ്റിയിരിക്കുന്നത്.

ശതകോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇത്തോക്കാവ അതിന്റെ ഭൂതകാലത്ത് കടുത്ത മർദ്ദം, താപനില, കൂട്ടിയിടി തുടങ്ങിയ പ്രതികൂല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നിട്ടും ഇതിൽ ജൈവതന്മാത്രകൾ ഉടലെടുത്തത് ആശ്ചര്യകരമാണ്.

 

ഛിന്നഗ്രഹങ്ങളാണ് ഭൂമിയിൽ ജീവന്റെ സംയുക്തങ്ങൾ എത്തിച്ചതെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. ഇതേ ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിലെയോ അല്ലെങ്കിൽ താരാപഥങ്ങളിലെ മറ്റു ഗ്രഹസംവിധാനങ്ങളിലെയോ മേഖലകളിൽ ഇതേ പോലെ തന്നെ ജീവ സംയുക്തങ്ങൾ എത്തിച്ചിരിക്കാമെന്നും അവർ കണക്കു കൂട്ടുന്നു. പാൻസ്‌പെർമിയ എന്നറിയപ്പെടുന്നതാണ് ഈ സിദ്ധാന്തങ്ങൾ. ഏതായാലും ഭൂമിക്കരികിലൂടെ പോകുന്ന ഛിന്നഗ്രഹങ്ങൾ ഒരുപാടു രഹസ്യങ്ങളും കൗതുകകരമായ വിവരങ്ങളും വഹിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ ദൗത്യങ്ങളിലൂടെ ഇവ അനാവരണം ചെയ്യപ്പെട്ടേക്കാം.

 

2005ലാണ് ജപ്പാൻ ആദ്യ ഹയാബുസ ദൗത്യം വിക്ഷേപിച്ചത്. ലോക ബഹിരാകാശരംഗത്തെ നാഴികക്കല്ലായിരുന്നു ആ ദൗത്യം. ഒരു ഛിന്നഗ്രഹത്തെ നേരിട്ടു പഠനവിധേയമാക്കിയത് ലോകത്ത് ആദ്യത്തെ സംഭവമായിരുന്നു. ഇതെത്തുടർന്ന് 2014 ഡിസംബറിൽ ഹയാബുസ 2 എന്ന തുടർദൗത്യവും ജപ്പാൻ വിക്ഷേപിച്ചു. റൈഗു എന്ന ഛിന്നഗ്രഹത്തിൽ പറന്നിറങ്ങിയ ദൗത്യം ഇതിൽ നിന്നു സാംപിളുകൾ ശേഖരിച്ച് കഴിഞ്ഞ ഡിസംബർ 20നു ഭൂമിയിലെത്തിച്ചു.

ഇനി 2031ൽ 1998 കെവൈ 26 എന്ന ഛിന്നഗ്രഹത്തിൽ പര്യവേക്ഷണം നടത്താനും ഹയാബുസ രണ്ടാം ദൗത്യത്തിനു പദ്ധതിയുണ്ട്.

English Summary : Hayabusa mission finds water on the asteroid Itokawa

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com