ADVERTISEMENT

ആലപ്പുഴ ∙ ആദ്യം, വലതു കണ്ണിൽ ഇരുട്ടു വീഴ്ത്തിയ പ്രമേഹം ഇപ്പോൾ ഇടംകാലുമെടുത്തു. എങ്കിലും കരുത്തോടെ ദീപു തിരിച്ചെത്താൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകരും സുഹൃത്തുക്കളും. ഡിസിസി വൈസ് പ്രസിഡന്റും സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗവുമായ എസ്.ദീപുവാണ് കാലിലേക്കുള്ള രക്തയോട്ടം നിലച്ചതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാലു മുറിച്ച ശേഷം ചികിത്സയിൽ കഴിയുന്നത്. ദീർഘകാലം യൂത്ത് കോൺഗ്രസ് ആലപ്പുഴ പാർലമെന്റ് മണ്ഡലം പ്രസിഡന്റും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു.

2018 മുതൽ പ്രമേഹത്തെത്തുടർന്നുള്ള രക്തസമ്മർദത്തിന്റെ ഫലമായി കാഴ്ച നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു ദീപു. എങ്കിലും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ സമരമുഖങ്ങളിലെല്ലാം സജീവമായിരുന്നു. ചികിത്സയിലൂടെ ഇടതു കണ്ണിനു കാഴ്ച തിരികെക്കിട്ടി. പുതിയ തലമുറയ്ക്ക് അവസരം നൽകാൻ നേതൃത്വം മാറണമെന്നാവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സ്ഥാനം 2019ൽ രാജി വച്ച ദീപു, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും സജീവമായി പ്രവർത്തനരംഗത്തുണ്ടായിരുന്നു.

വളരെ അടുപ്പമുള്ളവരല്ലാതെ ആരും ദീപുവിന്റെ അവസ്ഥ അറിഞ്ഞില്ല. ഒരാഴ്ച മുൻപാണ് കാലിന് അസ്വസ്ഥത അനുഭവപ്പെട്ട ദീപുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കു നിർദേശിച്ചതിനെത്തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. അടിയന്തരമായി കാല് മുറിച്ചു മാറ്റണമെന്നു ഡോക്ടർമാർ വിധിയെഴുതി, ശസ്ത്രക്രിയയും കഴിഞ്ഞു. ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാറുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ തുടരുന്ന ദീപുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com