ലഹരിവസ്തുക്കളുമായി കാറിൽ പാഞ്ഞു യുവാക്കൾ; 5 കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി പൊലീസ്
Mail This Article
എടത്വ ∙ കഞ്ചാവും ലഹരിവസ്തുക്കളുമായി കാറിൽ പാഞ്ഞ യുവാക്കളെ 5 കിലോമീറ്റർ പിന്തുടർന്ന് എടത്വ പൊലീസ് പിടികൂടി. കാസർകോട് കാഞ്ഞങ്ങാട് ജിൻസാദ് മൻസിൽ അബ്ദുൽസലാം, ആലപ്പുഴ പാതിരപ്പള്ളി തകിടിവിള അരുൺരാജ്, കൊച്ചി നെട്ടൂർ തച്ചുതറ നോബിൾ, കൊച്ചി കുന്തലക്കാട് റോണി, ആലപ്പുഴ സീവ്യൂ വാർഡ് പുതുവൽ ജിഷാദ്, കൊച്ചി തോപ്പുംപടി കുരിശിങ്കൽ ബ്രയ്നു എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎ എന്ന ലഹരി മരുന്നും മുക്കാൽ കിലോയോളം കഞ്ചാവും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടികൂടി.
ചെങ്ങന്നൂർ ഡിവൈഎസ്പിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നു രാവിലെ മുതൽ മഫ്തിയിലും അല്ലാതെയും നീരേറ്റുപുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. ഇതിനിടെ സംശയകരമായി വന്ന കാറിന് പൊലീസ് കൈ കാണിച്ചെങ്കിലും അമിത വേഗത്തിൽ അമ്പലപ്പുഴ ഭാഗത്തേക്ക് ഓടിച്ചുപോയി. രണ്ടു ജീപ്പുകളിലായി പൊലീസ് പിന്തുടർന്നെങ്കിലും 5 കിലോമീറ്ററോളം പിന്നിട്ട ശേഷമാണു കാറിനെ മറികടക്കാനായത്.
ഇതിനിടയിൽ കാർ പല സ്ഥലത്തും അപകടത്തിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എടത്വ കോളജിനു മുന്നിൽ ഒരു പൊലീസ് ജീപ്പ് കാറിനെ മറികടന്നെത്തി തടഞ്ഞു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. സിഐ പി. പ്രതാപചന്ദ്രൻ, എസ്ഐ ടി. ഷാംജി, എഎസ്ഐ സജി, സിപിഒമാരായ പ്രദീപ്, ശ്യാം വിഷ്ണു, ഗോപൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഘത്തിൽനിന്ന് എംഡിഎംഎ എന്ന ലഹരിമരുന്നും മുക്കാൽ കിലോയോളം കഞ്ചാവും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടികൂടി