മേലുദ്യോഗസ്ഥൻ വാരി വിറ്റു, സർട്ടിഫിക്കറ്റുകൾ കുപ്പത്തൊട്ടിയിൽ; മന്മഥൻ പാഞ്ഞെത്തിയെങ്കിലും...
Mail This Article
കളമശേരി ∙ മേലുദ്യോഗസ്ഥന്റെ മുറി വൃത്തിയാക്കൽ വർക്കല സ്വദേശി മന്മഥനെ എത്തിച്ചത് കുപ്പത്തൊട്ടിയിൽ. മന്മഥൻ താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിനിടയിൽ മേലുദ്യോഗസ്ഥൻ വാരി വിറ്റ ആക്രി സാധനങ്ങളിൽ അദ്ദേഹത്തിന്റെ എസ്എസ്എൽസി ബുക്കും മറ്റു സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗും ഉണ്ടായിരുന്നു. 4 വർഷമായി ഇടപ്പള്ളിയിലെ സെക്യൂരിറ്റി ഓഫിസിൽ ജോലിക്കാരനായ മന്മഥൻ കുറച്ചുനാളുകളായി സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്.
സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് സെക്യൂരിറ്റി സ്ഥാപനം താമസിക്കാൻ എടുത്തുകൊടുത്ത മുറിയിലും. പത്തടിപ്പാലത്ത് ഗെസ്റ്റ്ഹൗസിനു മുന്നിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനു നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ മാലിന്യം പരിശോധിച്ചപ്പോഴാണ് മന്മഥന്റെ ആധാർ കാർഡ് ലഭിച്ചത്. ഇതുപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് മന്മഥനെ കണ്ടെത്തിയത്.
അപ്പോഴാണ് തന്റെ ബാഗടക്കം മേലധികാരി കുപ്പത്തൊട്ടിയിലേക്കു തള്ളിയ വിവരം മന്മഥൻ അറിയുന്നത്. പാഞ്ഞെത്തിയെങ്കിലും മാലിന്യം കുറെയൊക്കെ തൊഴിലാളികൾ ഡംപിങ്‌യാർഡിലേക്കു മാറ്റിയിരുന്നു. ഡംപിങ്‌യാഡിലെത്തി മാലിന്യം തിരഞ്ഞു ബാഗ് കണ്ടെത്തിയെങ്കിലും അകം ശൂന്യമായിരുന്നു. വിദേശത്തു ജോലി ചെയ്തതിന്റെ പരിചയം തെളിയിക്കുന്ന ചില സർട്ടിഫിക്കറ്റുകൾ മാത്രം നനഞ്ഞു കുതിർന്ന നിലയിൽ ലഭിച്ചു. എസ്എസ്എൽസി ബുക്കടക്കം മറ്റു രേഖകളൊന്നും ലഭിച്ചില്ല.