ഗുണ്ടാ രാജ്; ക്വട്ടേഷൻ സംഘങ്ങൾ നാട്ടിൽ ഭീതി പരത്തുന്നു
Mail This Article
പെരുമ്പാവൂർ ∙ മണൽമാഫിയ സംഘങ്ങൾ ക്വട്ടേഷൻ സംഘങ്ങളായി മാറി കോടനാട് മേഖലയിൽ ഭീതി പരത്തുന്നു. 30പേരടങ്ങുന്ന 2 സംഘങ്ങൾ അടുത്തിടെ ഒന്നായതോടെ പൊലീസിനു തലവേദനയായിരിക്കുകയാണ്. മാരകായുധങ്ങളുമായി പകൽ പോലും ഭീതി പടർത്തുന്ന സംഘം മൂന്നാഴ്ച മുൻപു അയ്മുറി സ്വദേശിയായ ജിന്റോയെ വടിവാളിന്റെ പിടികൊണ്ട് അടിച്ചു വീഴ്ത്തി പരുക്കേൽപ്പിച്ചു. ജിന്റോയെ ആശുപത്രിയിൽ കാണാനെത്തി തിരിച്ചു പോയവരുടെ ബൈക്കിൽ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
ജിന്റോയുടെ ബൈക്ക് സംഘം കത്തിച്ചു. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കോടനാട് പൊലീസ് കേസ് എടുത്തു. 7 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. മണൽ വാരൽ നിലച്ചതോടെ മണൽ മാഫിയ സംഘങ്ങൾ ക്വട്ടേഷൻ സംഘങ്ങളായെന്നാണു വിവരം. മങ്കുഴി, നടുപ്പിള്ളിത്തോട് ഭാഗങ്ങളിലുള്ളവരാണു സംഘത്തിലേറെയും. സമീപ പ്രദേശങ്ങളിലെ കാടുകളും ഒഴിഞ്ഞ പറമ്പുകളും കേന്ദ്രീകരിച്ചാണ് ഇവർ തമ്പടിക്കുന്നത്. വേങ്ങൂർ പാണിയേലി, കൊമ്പനാട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളിൽ 5 പേരെ പൊലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജയിലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്തു. വേങ്ങൂർ സംഘത്തിലുള്ള 4 പേർ കോടനാട് ഗുണ്ടാസംഘത്തോടൊപ്പം ചേർന്നതായാണു സൂചന.