വലതു മാറി, ഇടത്തോട്ടു ചാടി രാഷ്ട്രീയ ‘ വാണ്ടർലസ്റ്റ്’
Mail This Article
വാണ്ടർലസ്റ്റ് (wanderlust). ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ട്രെൻഡിങ്ങാണ് ഈ വാക്ക്. യാത്രകളെ ഇഷ്ടപ്പെടുന്നവരും പുതിയ സ്ഥലങ്ങൾ തേടിപ്പോകുന്നവർക്കും അവരുടെ അലഞ്ഞുതിരിയലിനെ കാവ്യാത്മകമായി വർണിക്കാൻ ഇത്രയും നല്ല വാക്ക് ഇനി കിട്ടാനുണ്ടോ! അടുത്തിടെയായി ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളും സ്വയം വാണ്ടർലസ്റ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്തിലിടിച്ച് ടൈറ്റാനിക് കപ്പൽ പോലെ രണ്ടായി പിളർന്ന് ഒരു കഷണം ഇടത്തും മറുകഷണം വലത്തും വീണതോടെയാണ് നേതാക്കളുടെ വാണ്ടർലസ്റ്റിങ് (അലഞ്ഞുതിരിയൽ) തുടങ്ങിയത്.
ഹൈറേഞ്ച് നഗരസഭാ പരിധിയിലെ ഒരു നേതാവ് ജോസ് പക്ഷത്ത് നിലപാടിന്റെ കുത്തബ്മിനാർ പോലെ ഉറച്ചുനിന്ന സമയത്താണ് പാർട്ടിയുടെ ഇടതുമുന്നണി പ്രവേശം. റോഡിന്റെ വലതുവശം ചേർന്നു മാത്രം നടന്നു ശീലിച്ച കക്ഷി ഇതോടെ മലക്കംമറിഞ്ഞ് ജോസഫ് വിഭാഗത്തിലെത്തി. എന്നാൽ, തിരഞ്ഞെടുപ്പു ചർച്ച ചൂടുപിടിച്ചതോടെ സീറ്റ് പോയിട്ട് നാമനിർദേശ പത്രിക പോലും കണി കാണാൻ കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ രായ്ക്കുരാമാനം തിരിച്ച് വീണ്ടും ജോസ് പക്ഷത്ത്. മറുപക്ഷത്ത് അണികളില്ലെന്ന് ബോധ്യമായതോടെ തിരികെ എത്തിയെന്നാണ് വിശദീകരണം. . ഇതാണ് പുത്തൻ രാഷ്ട്രീയ വാണ്ടർലസ്റ്റ്.
∙ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധി വാക്യം ഉൾക്കൊണ്ടാവണം തിരഞ്ഞെടുപ്പു കാലത്ത് ജില്ലയിലെ കോൺഗ്രസിൽ (ഇന്ത്യൻ നാഷനൽ കോൺഗ്രസും ‘കേരള’ കോൺഗ്രസും) ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു കുടിയേറ്റം നടക്കുന്നുണ്ട്. പാരമ്പര്യവും കുടുംബവേരും തപ്പി നാട്ടിലേക്ക് വോട്ട് മാറ്റുന്നതാണെന്നാണ് പുറത്തെ വർത്തമാനം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കണമെങ്കിൽ പഞ്ചായത്ത് പരിധിയിൽ തന്നെ വോട്ട് ഉള്ളവരായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ റൂൾബുക്കിലെ വാക്യമാണ് പ്രചോദനം എന്നാണ് അകത്തെ വർത്തമാനം.