വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്റെ മറവിൽ വ്യാപക തട്ടിപ്പ്; സംഘത്തിൽ ജനപ്രതിനിധികളും
Mail This Article
മൂന്നാർ∙ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്റെ മറവിൽ മൂന്നാർ മേഖലയിൽ വ്യാപക തട്ടിപ്പ് നടന്നതായി സൂചന. തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന ഗുണഭോക്താക്കളെ കണ്ടെത്തി അവരറിയാതെ ത്രിതല പഞ്ചായത്തംഗങ്ങൾ ഉൾപ്പെട്ട സംഘം ബാങ്ക് അക്കൗണ്ട് വഴി സ്കോളർഷിപ് തുക കവർന്നതായാണ് ആരോപണം. ഇതു സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തു പഠിക്കുന്ന വിദ്യാർഥികൾക്കു വർഷം 20000 രൂപയും സംസ്ഥാനത്തിനു പുറത്തു പോയി പഠിക്കുന്നവർക്ക് 50000 രൂപയുമാണ് സ്കോളർഷിപ്. പഞ്ചായത്ത് അംഗങ്ങൾ തങ്ങളുടെ വാർഡിലുള്ള ഗുണഭോക്താക്കളുടെ പട്ടിക ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനു നൽകുകയും ബ്ലോക്ക് അംഗം പട്ടിക തയാറാക്കി പട്ടികജാതി വികസന വകുപ്പിനു കൈമാറുകയുമാണു ചെയ്യുന്നത്.ഗുണഭോക്താക്കളെ കണ്ടെത്തിയ പഞ്ചായത്ത് അംഗങ്ങൾ അവരുടെ ബാങ്ക് പാസ് ബുക്കും എടിഎം കാർഡും വാങ്ങി വച്ച ശേഷം തുക ബാങ്കിൽ എത്തിയപ്പോൾ രഹസ്യമായി പിൻവലിച്ചതായാണു പരാതി. അനർഹരുടെയും 10 വർഷം മുൻപു പഠനം അവസാനിപ്പിച്ചവരുടെയും പേരിൽ വരെ തുക തട്ടിയെടുത്തതായാണു വിവരം.അപേക്ഷയോടൊപ്പം നൽകിയ പല കോളജ് സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.