വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിലും പഞ്ചാലിമേട്ടിലും മാലിന്യം, ലേശം ഉളുപ്പ്...
Mail This Article
പീരുമേട്∙ നുരഞ്ഞും പതഞ്ഞും പാറക്കെട്ടിലേക്കു വീഴുന്ന റോഡരികിലെ വെള്ളച്ചാട്ടം ഒന്നാന്തരം ദൃശ്യവിരുന്നാണ്. പക്ഷേ, മൂക്കു പൊത്താതെ ആ കാഴ്ച ആസ്വദിക്കാൻ പറ്റില്ലെന്നു വന്നാലോ? വിനോദ സഞ്ചാരികളും ശബരിമല തീർഥാടകരും ഇടത്താവളമാക്കുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനാണ് ഈ ദുർഗതി. വെള്ളം വന്നു വീഴുന്നിടത്തു ചാക്കുകളിലും അല്ലാതെയും മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.
ദൂരയാത്ര കഴിഞ്ഞു വരുന്നവർ വെള്ളച്ചാട്ടവും ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ നിർത്തുന്ന പ്രധാന സ്ഥലമാണു വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ആയിരക്കണക്കിനു വാഹനങ്ങൾ വന്നു പോകുന്ന ഈ മേഖലയിൽ ഒരു മാലിന്യക്കുട്ട പോലും സ്ഥാപിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിനു സൗകര്യം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പഞ്ചായത്തും അറിഞ്ഞില്ലെന്ന മട്ടാണ്. സമീപത്തെ കടകളിൽ നിന്നുള്ള മാലിന്യവും ഇവിടേക്കാണു വലിച്ചെറിയുന്നതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.
പാഞ്ചാലിമേട്ടിലും രക്ഷയില്ല
ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാഞ്ചാലിമേട്ടിലെയും പ്രധാന വില്ലൻ മാലിന്യം തന്നെ. ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ വാഹന പാർക്കിങ് സൗകര്യം കുറവാണ്. മിക്കവരും റോഡരികിൽ വണ്ടി നിർത്തി ഭക്ഷണം കഴിച്ച ശേഷം മാലിന്യം താഴേക്കു വലിച്ചെറിയുകയാണ്. ഇവിടെയും സഞ്ചാരികളുടെ എണ്ണത്തിനു പര്യാപ്തമായ മാലിന്യക്കുട്ടകൾ സ്ഥാപിച്ചിട്ടില്ല.