കമ്പകക്കാനം വളവിൽ ബസ് മറിഞ്ഞ് 24 പേർക്ക് പരുക്ക്
Mail This Article
വണ്ണപ്പുറം ∙ വണ്ണപ്പുറം – കമ്പകക്കാനം എസ് വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് 24 യാത്രക്കാർക്കു പരുക്ക്. 2 പേർക്കു സാരമായി പരുക്കേറ്റു. ചേലച്ചുവട് നിന്നു തൊടുപുഴയിലേക്കു വരികയായിരുന്ന ചിന്നൂസ് ബസാണ് ഇന്നലെ വൈകിട്ട് 4.30നു മറിഞ്ഞത്. ഇറക്കവും വളവുമുള്ള ഇവിടെ നിയന്ത്രണം വിട്ട ബസ് തിട്ടയിൽ ഇടിച്ചു റോഡിൽ മറിയുകയായിരുന്നു. ബസ് റോഡിനു താഴേക്കു മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജാൻസി സാം (48) ചിറപറമ്പിൽ വണ്ണപ്പുറം, തൊടുപുഴ പുഷ്പാലയം അനിതാകുമാരി ( 52), പടി. കോടിക്കുളം വടക്കേൽ സുമിത അരുൺ (32), വണ്ണപ്പുറം മാട്ടുമ്മേവൽ അഗസ്റ്റിൻ (70), വണ്ടമറ്റം പാറയ്ക്കൽ നീതു (32), അറക്കുളം പൊൻമല ബിന്ദു (44), ഉടുമ്പന്നൂർ കാവുംതടത്തിൽ സുധ (40), കുണിഞ്ഞി അരീപ്ലാക്കൽ ശ്രീജ (40) എന്നിവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലും ഓമന (60), അൻഷ ഡൊമിനിക് (25), അന്നമ്മ (75), സുശീല (51), ബീന (42), കുമാരി (45), അരുൺകുമാർ (40), ഉമ ശങ്കരി (23), ശ്രീജിത്,
അരുൺ തോമസ് എന്നിവരെ ചാഴികാട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജിത കൊച്ചിരിപ്പാറ, ഓമന പാറേക്കുന്നേൽ, ബീന കോലാനി, ജാൻസി ചിരപ്പറമ്പിൽ, സിസിലി തോമസ്, ഡാലിയ പനയ്ക്കൽ, ജൂഡി ജോൺസൻ, അംബിക പുത്തൻപുരയിൽ, സജി ഐക്കരകുന്നേൽ എന്നിവർ വണ്ണപ്പുറം ആശുപത്രിയിൽ ചികിത്സ തേടി. കാളിയാർ എസ്ഐ ബേബി പോളിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും തൊടുപുഴയിൽ നിന്ന് അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണു പരുക്കേറ്റവരെ ബസിൽ നിന്നു പുറത്തെത്തിച്ചത്.
കമ്പകക്കാനം അപകടവളവ്
∙ കമ്പകക്കാനം വളവിൽ അപകടങ്ങൾ പതിവാണെന്നു നാട്ടുകാർ. അടുത്തയിടെ കെഎസ്ആർടിസി ബസ് ഈ വളവിൽ അപകടത്തിൽ പെട്ടിരുന്നു. കൂടാതെ ചെറു വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. ആലപ്പുഴ–മധുര സംസ്ഥാന ഹൈവേയുടെ ഭാഗമായ റോഡിൽ കമ്പകക്കാനം മുതൽ കള്ളിപ്പാറ വരെയുള്ള ഭാഗം വീതി കുറഞ്ഞതും അപകടകരവുമായ വളവും കുത്തിറക്കവുമാണ്. അമിതവേഗവും മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ്ങും പതിവുകാഴ്ചയാണെന്നു നാട്ടുകാർ പറയുന്നു.