ചേമ്പളത്ത് ദമ്പതികളെ വീടു കയറി ആക്രമിച്ച കേസിൽ ഫൊറൻസിക് വിഭാഗം പരിശോധന
Mail This Article
നെടുങ്കണ്ടം ∙ ചേമ്പളത്തു ദമ്പതികളെ വീടു കയറി ആക്രമിച്ച സംഭവത്തിൽ സ്ഥലത്തു ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തു നിന്നു രക്തസാംപിളുകൾ ലഭിച്ചു. കോട്ടയത്തു നിന്നാണു ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എത്തിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച വൈകിട്ടാണു ചേമ്പളം പാലത്താനത്ത് ആന്റണി ജോസഫ്, ഭാര്യ ഗ്രേസിക്കുട്ടി, മരുമകൾ ടീന എന്നിവരെ പതിനഞ്ചോളം വരുന്ന അക്രമിസംഘം വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ ആന്റണിക്കു ഗുരുതര പരുക്കേറ്റിരുന്നു. കട്ടപ്പന ഡിവൈഎസ്പി കെ.സന്തോഷ്‌കുമാർ നേരിട്ടെത്തി ആന്റണിയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുത്തു.
ആക്രമണത്തിൽ പങ്കെടുത്ത ഒരാൾ മാത്രമാണു പിടിയിലായത്. ആന്റണിയുടെ വീടിനു സമീപമുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഇതു സംബന്ധിച്ച വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. ഇന്നലെ റവന്യു ഉദ്യോഗസ്ഥർ ഈ സ്ഥലം ഏറ്റെടുത്തു സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചു.