ചപ്പാത്തിൽ നിന്ന് മോചനം; വാഗമൺ കവലയിൽ കലുങ്ക് നിർമാണം തുടങ്ങി
Mail This Article
കാഞ്ഞാർ ∙ വാഗമൺ കവലയിലെ ചപ്പാത്തിന് ശാപമോക്ഷമാകുന്നു. വർഷങ്ങളായി യാത്രക്കാരുടെ നടുവൊടിക്കുന്ന ചപ്പാത്ത് ഒഴിവാക്കി ഇവിടെ പുതിയ കലുങ്ക് നിർമിക്കാൻ തുടങ്ങി. സ്ഥിരം നീരൊഴുക്കുള്ള ചപ്പാത്താണിത്. ഇതിനാൽ എത്ര കോൺക്രീറ്റ് ചെയ്താലും ടാർ ചെയ്താലും ഏതാനും ആഴ്ചകൾക്കകം പൊളിയും. ചപ്പാത്തിലെ കുഴി ശ്രദ്ധയിൽ പെടാതെ ദിവസേന ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും ഇവിടെ പതിവാണ്.
തൊടുപുഴ പുളിയൻമല റോഡിൽ കാഞ്ഞാറിൽ വാഗമൺ കവലയിലെ ചപ്പാത്ത് യാത്രക്കാരെ വലയ്ക്കുന്നത്. വാഗമൺ കാണാനായി എത്തുന്ന ഒട്ടേറെ ആളുകൾ ഇവിടെ കുഴിയിൽ വീണ് അപകടത്തിൽ പെട്ട് മടങ്ങുന്നതും പതിവാണ്. മഴ പെയ്യുമ്പോൾ ചപ്പാത്തു കവിഞ്ഞു വെള്ളം ഒഴുകും. വർഷത്തിൽ 6 മാസം ഇവിടെ മുട്ടൊപ്പം വെള്ളത്തിലാണു വാഹനങ്ങൾ കടന്നുപോകുന്നത്. മഴയെത്തിയാൽ ഇവിടെ വെള്ളപ്പൊക്കം പതിവാണ്.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങളുടെ ചപ്പാത്തു കടന്നുള്ള യാത്ര ഏറെ ശ്രമകരമാണ്. പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ചപ്പാത്ത് മാറ്റി ഇവിടെ കലുങ്ക് നിർമിക്കണമെന്ന വർഷങ്ങളായി നാട്ടുകാരുടെ ആവശ്യത്തിനാണ് പുതിയ കലുങ്ക് എത്തുന്നതോടെ പരിഹാരമാകും.