ഫോൺ വാങ്ങിത്തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: സരിതയുടെ മകൻ
Mail This Article
മറയൂർ ∙ കുടുംബ കലഹത്തെ തുടർന്നു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മറയൂർ ബാബു നഗർ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. പത്തടിപ്പാലത്ത് മുരുകൻ, ലക്ഷ്മി ദമ്പതികളുടെ മകൾ സരിത(27) ആണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നത്തെ തുടർന്ന് 6 മാസമായി സരിത മകൻ അഭിലാഷിനൊപ്പം (11) പത്തടിപ്പാലത്ത് അമ്മയുടെ അമ്മയ്ക്കൊപ്പമാണു താമസിച്ചിരുന്നത്.
വീടിന്റെ പിൻഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ് കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയതോടെ സുരേഷ് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് സുരേഷിനെ മറയൂരിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ ഡിവൈഎസ്പി സുരേഷ്, മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ജിഎസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമെത്തി ഇൻക്വസ്റ്റ് തയാറാക്കി. സരിതയുടെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: സരിതയുടെ മകൻ
മറയൂർ∙ പിതാവും കുടുംബത്തിലെ ചിലരും ചേർന്ന് അമ്മയെ കൊല്ലുമെന്നു തന്റെ മുന്നിൽ വച്ചു ഭീഷണിപ്പെടുത്തിയതായി മകൻ അഭിലാഷ്. ഒട്ടേറെത്തവണ സുരേഷ് സരിത ജോലി ചെയ്യുന്ന കടയിലും വീട്ടിലുമെത്തി വഴക്കുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മാസം ഒന്നിനു സരിത താമസിക്കുന്ന വീട്ടിലെത്തിയ സുരേഷിന്റെ ബന്ധുക്കൾ അഭിലാഷിന് ഫോൺ വാങ്ങിത്തരാമെന്നു പറഞ്ഞു മൂന്നാറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഈ സമയത്താണ് ബന്ധുക്കളിൽ ചിലരും സുരേഷും ചേർന്ന് സരിതയെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തുന്നതായി അറിയുന്നത്. സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളിൽ ജയിലിൽ നിന്നു പുറത്തെത്തിക്കാമെന്നും സുരേഷിനോടു ബന്ധുക്കൾ പറഞ്ഞതായും അഭിലാഷ് പറഞ്ഞു.