ചിത്രശലഭ സാന്നിധ്യം: മുന്നിൽ ആറളം തന്നെ; നിരീക്ഷണത്തിൽ ഒരു പുതിയ ഇനം കൂടി കണ്ടെത്തി
Mail This Article
ഇരിട്ടി ∙ കേരളത്തിൽ ചിത്രശലഭ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത വന മേഖലയെന്ന പ്രാധാന്യം നിലനിർത്തി ആറളം വന്യജീവി സങ്കേതം. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആറളം വന്യജീവി സങ്കേതത്തിന്റെയും നേതൃത്വത്തിൽ നടത്തിയ 21 -ാമത് സർവേയിലും ഇക്കാര്യം ഉറപ്പിച്ചു.
ത്രിദിന ചിത്രശലഭ ദേശാടന പഠന ക്യാംപിൽ പുതിയതായി ‘വാലൻ നീലാംബരി’ എന്ന പുതിയ ഇനത്തെ കൂടി കണ്ടെത്തി. ഇതുവരെ കണ്ടെത്തിയ ശലഭ ഇനങ്ങൾ 262 ആയി.ഇരുപതോളം ശലഭ നിരീക്ഷകരാണു ക്യാംപിൽ പങ്കെടുത്തത്. ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്‌ന, അസി. വൈൽഡ് ലൈഫ് വാർഡൻ എൻ.അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
നിശാശലഭങ്ങളുടെ കണക്കെടുപ്പും തുടങ്ങി. ആയിരത്തിലധികം വിവിധ ഇനത്തിൽപ്പെട്ട നിശാശലഭങ്ങളെ നിരീക്ഷിച്ചു. ഇതു വരും മാസങ്ങളിലും തുടരും. തുടർച്ചയായ പ്രളയങ്ങൾ ശലഭ ദേശാടനത്തെയും പ്രതികൂലമായി ബാധിച്ചു. പുഴയോരത്തെ മണൽതിട്ടകൾക്കുണ്ടായ നാശവും കാലം തെറ്റിയെത്തിയ മഴയുമാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്.
എ.ഷജ്‌ന, ആറളം വൈൽഡ് ലൈഫ് വാർഡൻ- 262 ഇനം ശലഭങ്ങളെയാണ് വന്യജീവി സങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഓരോ വർഷത്തെ പഠനത്തിലും പുതിയ ഇനങ്ങളെ കണ്ടെത്താനാവുന്നുണ്ട്. ശലഭ വൈവിധ്യം ആറളം വന്യജീവി സങ്കേതത്തിന്റെ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.