ചെറുപുഴ റെഗുലേറ്റർ-കം-ബ്രിജിൽ ജലസംഭരണം തുടങ്ങി
Mail This Article
ചെറുപുഴ∙ ചെറുപുഴ റെഗുലേറ്റർ-കം-ബ്രിജിൽ ജലം സംഭരിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണു ചെക്ക്ഡാമിൽ മരപ്പലക കൊണ്ടുള്ള ഷട്ടറുകൾ സ്ഥാപിച്ചു ജലസംഭരണം ആരംഭിച്ചത്. ചെക്ക്ഡാമിൽ ഒരു നിര മരപ്പലക സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനകം തന്നെ പൂർത്തിയായി. രണ്ടാം നിര ഷട്ടർ ഇടുന്ന പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കും. നേരത്തെ ചെക്ക്ഡാമിന്റെ ഷട്ടറായി ഉപയോഗിച്ചു വന്നിരുന്ന മരപ്പലക കാലപ്പഴക്കത്തെ തുടർന്നു നശിച്ചിരുന്നു. ഇതിനു പകരം പുതിയ മരപ്പലകയാണു ഇത്തവണ ഷട്ടറിനു ഉപയോഗിച്ചത്. ചെക്ക്ഡാമിൽ ലോഡ് കണക്കിനു മണ്ണും മണലുമാണു അടിഞ്ഞുകൂടിയിരിക്കുന്നത്.
എന്നാൽ ജലവിഭവ വകുപ്പ് ഭാഗികമായി മാത്രമാണു മണ്ണും മണലും നീക്കിയത്. ചെക്ക്ഡാമിൽ അവശേഷിക്കുന്ന മണ്ണും മണലും പൂർണമായും നീക്കിയാൽ മാത്രമേ ജലസംഭരണശേഷി വർധിപ്പിക്കാനാകൂ. കണ്ണൂർ -കാസർകോട് ജില്ലകളിലെ മലയോര പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന യാത്രാ ക്ലേശം പരിഹരിക്കാനും ജലസേചന സൗകര്യം വർധിപ്പിക്കാനുമാണു തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്ത് കോടികൾ മുടക്കി റെഗുലേറ്റർ-കം-ബ്രിജ് നിർമിച്ചത്. യാത്രാസൗകര്യം വർധിപ്പിക്കാനായെങ്കിലും ജലസംഭരണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ ഒഴുകി വന്ന മണ്ണും മണലിനും പുറമെ നിർമാണ സമയത്തു പുഴയിൽ ഉണ്ടായിരുന്ന മണ്ണുമാണു ചെക്ക്ഡാമിനുള്ളിൽ അടിഞ്ഞുകൂടി കിടക്കുന്നത്. ഇത് പൂർണമായും നീക്കം ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.