കണ്ണൂർ: വിടാതെ എൽഡിഎഫ്, കണ്ണുറപ്പിച്ച് യുഡിഎഫ്
Mail This Article
യുഡിഎഫിന്റെ കണ്ണായ മണ്ഡലമാണു കണ്ണൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ചതോടെയാണു യുഡിഎഫിന്റെ ഈ കുത്തക മണ്ഡലത്തിനു കണ്ണേറു കിട്ടിയത്. ഇത്തവണ അതിനുള്ള അവസരമില്ലെന്നു തന്നെ യുഡിഎഫ് ഉറപ്പിക്കുന്നു. പക്ഷേ കടന്നപ്പള്ളിയെ ഇവിടെ വീണ്ടുമിറക്കിയ എൽഡിഎഫ് രണ്ടും കൽപിച്ചുതന്നെയാണ്.സി.കണ്ണൻ ഒഴികെ ഒരു കമ്യൂണിസ്റ്റ് നേതാവും ജയിക്കാത്ത മണ്ഡലമാണ്. ഘടകകക്ഷികളെയും സ്വതന്ത്രരെയുമൊക്കെ നിർത്തിയായിരുന്നു എക്കാലത്തും ഇവിടെ സിപിഎമ്മിന്റെ പരീക്ഷണം.
1987നുശേഷം കോൺഗ്രസ് സ്ഥാനാർഥി മാത്രം ജയിച്ച മണ്ഡലം, 2016ൽ നോട്ടപ്പിശകു കൊണ്ടു കൈവിട്ടെന്നു വിശ്വസിക്കാനാണു യുഡിഎഫിന് ഇഷ്ടം. സിറ്റിങ് എംഎൽഎ എ.പി.അബ്ദുല്ലക്കുട്ടിക്കു സീറ്റ് നിഷേധിച്ചതിൽ മുസ്‍ലിം സമുദായത്തിലുണ്ടാക്കിയ പരിഭവവും, സതീശൻ പാച്ചേനിയുടെ അപ്രതീക്ഷിത സ്ഥാനാർഥിത്വവും അന്നു തിരിച്ചടിയായി. മുന്നണിയുടെ കെട്ടുറപ്പും ഭദ്രമായിരുന്നില്ല. പിശകുകളൊക്കെ തിരുത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുന്നതെന്നു യുഡിഎഫ് പറയുന്നു. കടന്നപ്പള്ളി പ്രചാരണരംഗത്തിറങ്ങിയിട്ടും യുഡിഎഫിൽ ഇപ്പോഴും ആശയക്കുഴപ്പം തീർന്നിട്ടില്ല.
അഴീക്കോടുമായി സീറ്റ് വച്ചു മാറാൻ ലീഗ് ആഗ്രഹിച്ചെങ്കിലും ആ ശുപാർശ തള്ളിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരുൾപ്പെടെ രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിച്ചു. സതീശൻ പാച്ചേനി ഇവിടെ രണ്ടാം മത്സരത്തിനിറങ്ങാനാണു സാധ്യതയെങ്കിലും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അവകാശ വാദം ഉപേക്ഷിച്ചിട്ടില്ല. നാലു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതു പാച്ചേനിക്ക് അയോഗ്യതയായി നേതൃത്വം കാണുമോ എന്ന സംശയം തീർന്നിട്ടുമില്ല. വൈകിയിറങ്ങുന്നതാണ് എന്നും യുഡിഎഫിനു ശീലമെന്നതിനാൽ ഈ ആശയക്കുഴപ്പങ്ങളിലൊന്നും നേതാക്കൾക്കു തെല്ലും ആശങ്കയില്ല.
മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നു കടന്നപ്പള്ളിയും മുന്നണിയും പ്രതീക്ഷിക്കുന്നു. വ്യക്തിബന്ധങ്ങളാണു കടന്നപ്പള്ളിയുടെ പിടിവള്ളി. നിർദോഷിയെന്ന പ്രതിച്ഛായയും വേണ്ടുവോളമുണ്ട്. പക്ഷേ വ്യക്തിക്കും രാഷ്ട്രീയത്തിനുമപ്പുറം സാമുദായിക സമവാക്യങ്ങൾ കൂടി നിർണായകമായ മണ്ഡലമാണു കണ്ണൂർ. മുസ്‍ലിം ലീഗിന്റെ ശക്തി യുഡിഎഫിന്റെ വിജയങ്ങളിൽ എപ്പോഴും പ്രധാനമാണ്. മുന്നണി വോട്ടുകൾ ചോരാതിരുന്നാൽ മിന്നുന്ന വിജയം നേടാമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷ(1996)ത്തിനാണു കടന്നപ്പള്ളി ജയിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും നാലു മാസം മുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കണക്കുകൾ യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്തെ മുഴുവൻ കോർപറേഷനുകളും എൽഡിഎഫ് നേടിയപ്പോൾ കണ്ണൂർ മാത്രമാണു യുഡിഎഫിനൊപ്പം ഉറച്ചുനിന്നത്. ആ ഉറപ്പ് നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ ജില്ലയുടെ തലയാണു കണ്ണൂർ മണ്ഡലം. ഇവിടെ ചർച്ച സംസ്ഥാന രാഷ്ട്രീയം മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സമ്പാദ്യം 13215 വോട്ടാണ്. ഇതിന്റെ ഏറ്റക്കുറച്ചിലുകളിലല്ലാതെ അൽഭുതകരമായ ഒരു അട്ടിമറിയിൽ ബിജെപി ശ്രദ്ധ വയ്ക്കുന്നില്ല.