അവശിഷ്ടം അലക്ഷ്യമായി തള്ളി: ഇറച്ചി സ്റ്റാളുകൾ പൂട്ടിച്ചു
Mail This Article
കടയ്ക്കൽ ∙ ഇറച്ചിയവശിഷ്ടം സമീപത്ത് ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പ് ലംഘിച്ച കടയ്ക്കൽ ചന്തയിലെ വിൽപന സ്റ്റാളുകൾ പഞ്ചായത്ത് പൂട്ടിച്ചു. അവശിഷ്ടം മാലിന്യ സംസ്കരണ പ്ലാന്റിൽ നിക്ഷേപിക്കണം എന്ന പഞ്ചായത്ത് നിർദേശം പാലിക്കാതെ സമീപത്തുള്ള വസ്തുവിൽ തള്ളിയെന്ന പരാതിയെ തുടർന്നാണ് നടപടി.
കന്നുകാലികളെ വെട്ടി ഇറച്ചി ആക്കിയ ശേഷം അവശിഷ്ടം തോന്നിയ പോലെ ഉപേക്ഷിക്കുകയായിരുന്നു. അവശിഷ്ടം പട്ടിയും മറ്റും എടുത്തു റോഡുകളിലും വീടുകളുടെ മുറ്റത്തും കൊണ്ടിട്ടതായി പരാതി ഉയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഏറെ തവണ കച്ചവടക്കാർക്ക് താക്കീത് നൽകുകയും ചെയ്തു. സ്റ്റാളുകൾക്ക് സമീപത്ത് ഇറച്ചിയവശിഷ്ടത്തിന് പുറമേ മറ്റ് മാലിന്യവും തള്ളിയിരിക്കുന്നത് കാണാം. രൂക്ഷമായ ദുർഗന്ധം പരക്കുകയും കൊതുക്, ഈച്ച എന്നിവ പെരുകുകയും ചെയ്തു. ഇന്നലെ ഇറച്ചി വിൽപന നടന്നില്ല.
പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്
∙ ഇറച്ചി അവശിഷ്ടം അലക്ഷ്യമായി തള്ളരുതെന്ന് ഏറെ തവണ മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും ആവർത്തിച്ചതാണ് ഇറച്ചി വിൽപനക്കടകൾ പൂട്ടാൻ കാരണമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാർ അറിയിച്ചു.
ഇറച്ചി വ്യാപാരികൾ പറയുന്നത്
∙ ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം കൊണ്ടാണ് ഇറച്ചിക്കച്ചവടം നടത്തുന്നത്. സ്റ്റാളുകൾ അടച്ചിടാനുള്ള പഞ്ചായത്ത് തീരുമാനം വൻ നഷ്ടമാണ് കച്ചവടക്കാർക്ക് വരുത്തുന്നത്. അവശിഷ്ടം അലക്ഷ്യമായി തള്ളിയെന്ന ആരോപണം ശരിയല്ലെന്നും വ്യാപാരികൾ പറഞ്ഞു.