ADVERTISEMENT

കോട്ടയം ∙ ഫലപ്രഖ്യാപന ദിനം ആഘോഷമാക്കാൻ പ്രവർത്തകരും വ്യാപാരികളും ഒരുപോലെ ഒരുങ്ങി. വിജയം ഉറപ്പിച്ച സ്ഥാനാർഥികളുടെ ഒപ്പമുള്ള പ്രവർത്തകർ മധുരപലഹാരങ്ങളും പടക്കങ്ങളും ബുക്ക് ചെയ്തു തുടങ്ങി. ക്രിസ്മസ് വിപണിക്കു വേണ്ടി കൂടുതൽ പടക്കങ്ങൾ വിപണിയിൽ എത്തിയതിനാൽ കരിമരുന്ന് കലാപ്രകടനങ്ങൾക്കുള്ള ‘മരുന്നിനു’ ക്ഷാമമില്ല. കോവിഡ് മാനദണ്ഡങ്ങൾ നിൽക്കുന്നതിനാൽ മധുരപലഹാര വിതരണത്തിന് നിയന്ത്രണം ഉണ്ടായേക്കും. ബുക്കിങ് കുറവാണെന്ന് വ്യാപാരികൾ പറയുന്നു.

ലഡുവും ജിലേബിയും താരങ്ങൾ, ഒപ്പം ക്രിസ്മസ് കേക്കും

പതിവുപോലെ ലഡു, ജിലേബി ഉൽപന്നങ്ങൾ വാങ്ങാനാണ് പ്രവർത്തകരുടെ തീരുമാനം. ക്രിസ്മസ് വിപണിയിൽ ധാരാളമായി ലഭ്യമായ കേക്കും വിതരണം ചെയ്യാമെന്ന ചിന്തയും പ്രവർത്തകർക്കുണ്ട്.

റെക്കോർഡിങ് തിരക്കിൽ സ്റ്റുഡിയോകൾ

വിജയം ഉറപ്പിച്ച സ്ഥാനാർ‌ഥികളിൽ ചിലർ മൈക്കും വിജയ ഗാനങ്ങളും ഒരുക്കുന്ന തിരക്കിലാണ്. ഈരാറ്റുപേട്ടയിലെ റെക്കോർഡിങ് സ്റ്റുഡിയോകളെയാണ് മിക്കവരും പാട്ടിനായി സമീപിച്ചത്. ഒരേ വാർഡിലെ രണ്ടു സ്ഥാനാർഥികളും ഒരേ സ്ഥലത്തു തന്നെ വിജയഗാനം റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്നാൽ പേരു വെളിപ്പെടുത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റുഡിയോകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് ആയിരത്തിലേറെ ഗാനങ്ങൾ ഈരാറ്റുപേട്ടയിലെ സ്റ്റുഡിയോയിൽ നിന്നാണ് തയാറാക്കി നൽകിയത്.

നൂറിലേറെ സ്ഥാനാർഥികൾക്കാണ് ഇപ്പോൾ ഗാനങ്ങൾ എഴുതി തയാറാക്കി ഇവിടെ റെക്കോർഡ് ചെയ്യുന്നത്. വാഹനങ്ങളും മൈക്ക് സെറ്റുകളും സ്റ്റുഡിയോകൾ തന്നെ നൽകും. വിജയിച്ചാൽ അനൗൺസ് ചെയ്തു തരണമെന്നും ചില സ്ഥാനാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം കൂടുതൽ പേർ എത്തുമെന്നാണ് മൈക്ക് ഓപ്പറേറ്റർമാരുടെ പ്രതീക്ഷ.

പ്രതീക്ഷയിൽ ചെണ്ട മേളക്കാർ 

ഉത്സവവും പെരുന്നാൾ സീസണും നഷ്ടപ്പെട്ടതിന്റെ സങ്കടങ്ങൾക്കിടയിൽ എത്തിയ തിരഞ്ഞെടുപ്പിന്റെ ആഘോഷങ്ങളിൽ പ്രതീക്ഷയിലാണ് ചെണ്ട മേളക്കാർ. വിജയികളായ സ്ഥാനാർഥികൾക്കൊപ്പം ലോറിയിൽ താളം കൊഴുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. ചെറിയ സംഘങ്ങളെയാണു പ്രവർത്തകർ അന്വേഷിക്കുന്നത്.

ഷാൾ അണിയിച്ച് സ്വീകരിക്കും

പ്രാദേശിക തലങ്ങളിൽ നടക്കുന്ന സ്വീകരണത്തിൽ വിജയികളെ അണിയിക്കുന്നതിന് ഷാൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് മുൻകൂട്ടി കണ്ട് ചില വസ്ത്രശാലകളിൽ ഇത്തരത്തിൽ ഷാളുകൾ കൂടുതലായി കരുതിയിട്ടുണ്ട്.  കടകളിൽ ത്രിവർണ നിറത്തിലും കാവി നിറത്തിലുമുള്ള ഷാളുകൾ കൂടുതലായി കരുതിയിട്ടുണ്ട്. 75 രൂപ മുതൽ വില ആരംഭിക്കുന്ന ഷാളുകൾ ഇതിനായി ഉണ്ട്.

ഓപ്പൺ ജീപ്പിനായി നെട്ടോട്ടം

നാളെ വിജയികളെ കയറ്റി നഗരപ്രദക്ഷിണം നടത്താനുള്ള ജീപ്പിനായി അന്വേഷണത്തിലാണ് ചിലർ. ഇത്തരം ജീപ്പുകൾക്ക് ലഭ്യത കുറവായതിനാൽ വലിയ പ്രതിഫലം നൽകാനും ഇവർ തയാറാണ്. വലിയ പ്രകടനങ്ങൾക്കും ആൾക്കൂട്ടത്തിനും വിലക്കുള്ളതിനാൽ മിക്കയിടങ്ങളിലും ജീപ്പ് – ബൈക്ക് റാലികൾക്കാണ് പ്രാധാന്യം നൽകുന്നത്. 1500 – 3000 രൂപ നിരക്കിലാണ് ഇത്തരം വാഹനങ്ങൾ ലഭിക്കുന്നത്. ചെറിയ ലോറികൾക്കും ആവശ്യക്കാരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com