വെന്റിലേറ്ററുകളും മോണിട്ടറുകളും അടഞ്ഞുകിടക്കുന്ന ആശുപത്രിയിൽ; മാറ്റാനുള്ള നീക്കം ജനപ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു
Mail This Article
കോട്ടയം ∙ 2 വർഷമായി അടച്ചിട്ടിരിക്കുന്ന ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നീക്കം ജനപ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. 5 ദിവസത്തിനകം ഇതേ ആശുപത്രിയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് നിയുക്ത എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെയും നഗരസഭ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചർച്ചയിൽ തീരുമാനിച്ചു. ആശുപത്രിയിൽ സിഎഫ്എൽടിസി ഒരുക്കും. ഇതോടെ ഉപകരണങ്ങൾ മാറ്റാനുള്ള തീരുമാനം കലക്ടർ പിൻവലിച്ചു.
അടഞ്ഞു കിടക്കുന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെ 5 വെന്റിലേറ്ററുകളും 20 മോണിട്ടറുകളുമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ വാഹനത്തിൽ കയറ്റിയത്. റിംസ് ആശുപത്രി ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർ ഭരണത്തിലാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കലക്ടർ ആശുപത്രി ഏറ്റെടുത്തു. ഇവിടെ കോവിഡ് ആശുപത്രി തുടങ്ങാനായിരുന്നു ആലോചന. ഇവിടുത്തെ ഉപകരണങ്ങൾ പൂർവ സ്ഥിതിയിലാക്കി വാർഡുകൾ ചികിത്സകൾക്ക് സജ്ജമാക്കാൻ ഒരു മാസം വേണമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് ഉപകരണങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ആർഡിഒയുടെ സാന്നിധ്യത്തിൽ ആശുപത്രിയിലെ ബയോ മെഡിക്കൽ വിഭാഗം ജീവനക്കാർ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തി വെന്റിലേറ്ററുകളും മോണിട്ടറുകളും അഴിച്ച് ആംബുലൻസുകളിലേക്കു കയറ്റി. നഗരസഭാ അംഗങ്ങൾ എത്തി തടഞ്ഞു. നിയുക്ത എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ കലക്ടറുമായി ഫോണിൽ സംസാരിച്ചു.5 ദിവസത്തിനുള്ളിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കി കോവിഡ് ആശുപത്രിയാക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.