ക്ഷീരകർഷകനും കുടുംബത്തിനും കോവിഡ്; 15 ദിവസമായി 4 പശുക്കളെ കറവ നടത്തി സംരക്ഷിച്ച് ജോർജ്കുട്ടി
Mail This Article
കടുത്തുരുത്തി ∙ ക്ഷീരകർഷകനും കുടുംബത്തിനും കോവിഡ് ബാധിച്ചതോടെ 15 ദിവസമായി 4 പശുക്കളെ സംരക്ഷിക്കുകയും കറവ നടത്തി പാൽ ക്ഷീര സംഘത്തിൽ എത്തിക്കുകയുമാണ് ഈ ക്ഷീരസംഘം പ്രസിഡന്റ്. കാരിക്കോട് ക്ഷീരസംഘം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ജോർജ്കുട്ടി ആനക്കുഴിയാണ് നാടിന് മാതൃകയാകുന്നത്.
കോവിഡ് ബാധിച്ച ക്ഷീരസംഘം അംഗത്തിന് 4 പശുക്കളിൽനിന്ന് ദിവസവും 40 ലീറ്റർ പാല് ലഭിച്ചിരുന്നു. കോവിഡ് ബാധിച്ചതോടെ ഇത്രയും പാൽ കറന്നു മറിച്ചു കളയുകയായിരുന്നു. ഇതറിഞ്ഞ് ജോർജ്കുട്ടിയും സംഘം ഭരണസമിതി അംഗം ജോണി പുത്തൻകുടിലിലും ക്ഷീര കർഷകന്റെ വീട്ടിലെത്തി പശുക്കളെ സമീപമുള്ള മറ്റൊരു ക്ഷീരകർഷകന്റെ തൊഴുത്തിലേക്കു മാറ്റി.
ജോർജ്കുട്ടി പുലർച്ചെ മൂന്നിന് തന്റെ വീട്ടിലെ പശുക്കളെ കറന്ന ശേഷം നാലോടെ ഈ പശുക്കളെ കറന്ന് പാൽ കാരിക്കോട് സൊസൈറ്റിയിൽ എത്തിക്കും. ഉച്ചയ്ക്ക് ഒന്നോടെ വീണ്ടും എത്തി കറവ നടത്തും. ജോണി പുത്തൻകുടിലിലും കർഷകനായ രാജൻ ചാണാക്കുഴിയും സഹായത്തിനുണ്ട്. ഈ പശുക്കൾക്ക് പുല്ലും വൈക്കോലും തീറ്റയും മൂന്നു നേരവും ജോർജ് കുട്ടി എത്തിയാണ് നൽകുന്നത്.