വീണ്ടും പ്രവർത്തനം തുടങ്ങാനൊരുങ്ങി ഹജ് കമ്മിറ്റിയുടെ ആദ്യകാല ഓഫിസ്
Mail This Article
കോഴിക്കോട്∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആദ്യകാല ഓഫിസ് വീണ്ടും പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നു; പുതിയറ കസബ പൊലീസ് സ്റ്റേഷനു സമീപത്തുള്ള ഹജ് കമ്മിറ്റി ഓഫിസാണ് 30ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നത്. 1987 ജനുവരി 26ന് ഉപമുഖ്യമന്ത്രി കെ.അവുക്കാദർകുട്ടി നഹയാണ് കെട്ടിടത്തിനു ശിലയിട്ടത്. 13വർഷം മുൻപാണ് ഇവിടെനിന്ന് കരിപ്പൂരേക്ക് ഓഫിസ് മാറിയത്. തുടർന്ന് 10 വർഷം മുൻപ് കെട്ടിടം ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലുള്ള രണ്ടു സ്ഥാപനങ്ങൾക്ക് താൽക്കാലികമായി കൈമാറി.
പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഉള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കായി കരിപ്പൂരിൽ എത്തുന്നത് ബുദ്ധിമുട്ടാണ്. കോഴിക്കോട്ടോ തിരൂരോ ട്രെയിനിറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിച്ചാണ് അവിടെയെത്താറുള്ളത്. ഹജ് കമ്മിറ്റിയുടെ സേവനങ്ങൾ കോഴിക്കോട്ട് ലഭ്യമാക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഹജ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫൈസി പുതിയറയിലെ കെട്ടിടം സന്ദർശിച്ചിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ താഴെ നിലയിൽ ഹജ് കമ്മിറ്റി ഓഫിസിലെ വിവിധ സേവനങ്ങൾ ഈ ഓഫിസ് വഴി ലഭ്യമാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു.