നാടൻ തട്ടുകട മുതൽ ചെനീസ്, യൂറോപ്യൻ, അറേബ്യൻ രുചികൾ വരെ; ഇത് രുചിയുള്ള ’നൈറ്റ് ലൈഫ്’ കഫേകൾ
Mail This Article
കൊടുവള്ളി∙ ഊതിക്കാച്ചിയ പൊന്നിന്റെ പൊലിമയ്ക്കൊപ്പം, രുചിയുടെ ഹോട്ട് സ്പോട്ടായും കൊടുവള്ളി മാറുകയാണ്. നൈറ്റ് ലൈഫ് കഫേകൾ ട്രെൻഡാവുമ്പോൾ കൊടുവള്ളിയിലെ വൈകുന്നേരങ്ങളിൽ രുചിതേടിയെത്തുന്നവരും കൂടുകയാണ്. കോവിഡ് സാഹചര്യങ്ങൾ ഒരു വർഷം പിന്നിടുമ്പോൾ വിപണയിലുണ്ടായ ഉണർവ്വ് കൊടുവള്ളി മേഖലയിൽ ഇപ്പോൾ പ്രകടം.
ജനുവരിക്കുശേഷം 20 ലധികം പുതിയ വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ തുറന്നിട്ടുളളത്. ഇതിൽ ഭൂരിഭാഗവും ഫുഡ് കഫേകളാണ്. നാടൻ തട്ടുകട മുതൽ ചെനീസ്, യൂറോപ്യൻ, അറേബ്യൻ രുചികൾ വരെ വിളമ്പുന്ന ന്യൂ ജെൻ കഫേകൾ. സ്നൂക്കർ കളിക്കാനും, ഷീഷ വലിക്കാനും സൗകര്യങ്ങളുള്ള കഫേകളും കൂട്ടത്തിലുണ്ട്. വൈകുന്നേരത്തോടെ സജീവമാകുന്ന ഇത്തരം കഫേകളിൽ നല്ല തിരക്കാണ്. നൈറ്റ് ലൈഫിന്റെ പുതിയ സ്പോട്ടുകളായും ഇവ മാറിയിരിക്കുന്നു.
കോവിഡിനെത്തുടർന്ന് ഗൾഫ് വിട്ട് നാട്ടിൽ സംരംഭകരായവരും കഫേ തുടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ഗൾഫിലെ അറേബ്യൻ രുചികളും അവർ കൂടെക്കൊണ്ടുവന്നിരിക്കുന്നു. ഷവർമകളിലും ബർഗറുകളിലും ഈ അറേബ്യൻ തരംഗം ആളെക്കുട്ടൂന്നു. മെക്സിക്കൻ, ടർക്കിഷ്, അറബ് ഗത്ത തുടങ്ങിയവ ഷവർമയിലെ താരങ്ങളാണ്. 60 രൂപ മുതൽ 160 രൂപ വരെയാണ് ഷവർമകളുടെ വില. വിവിധ ഇനം ടിക്കകളുടെ നിരയിൽ ചിക്കൻ ടിക്കയും, മലായ് ടിക്കയും ഹരിയാലി ടിക്കയും, അഫ്ഗാൻ ടിക്കയുമെല്ലാം ഡിമാന്റുള്ള ഐറ്റങ്ങളാണ്.
റൊമാലി റോട്ടിയിലുണ്ടാക്കിയ വിഭവങ്ങൾക്കും ആവശ്യക്കാരേറെ. മന്തിയും, ബ്രോസ്റ്റഡും, ഡെസേർട്ട് വിഭവങ്ങളും മുതൽ ന്യൂസിലാന്റിൽ നിന്നുളള റസീപികൾ വരെ മെനുകളിൽ നിറയുന്നു. കോവിഡ് കാലത്ത് വീടുകളിൽ കേക്കും പുഡിങ്ങുമുണ്ടാക്കി കൊടുത്ത പല വീട്ടമ്മമാരും ഇവിടെ കേക്ക് ഷോപ്പുകളും, കഫേകളും തുടങ്ങിയിരിക്കുന്നു. കേരളത്തിലെ വൻ നഗരങ്ങൾ കേന്ദ്രീകരിച്ചുളള മുൻനിര കഫേ ബ്രാൻഡുകളും കൊടുവള്ളിയിൽ ഔട്ട്ലെറ്റുകൾ തുറന്നുകഴിഞ്ഞു.
വർണ്ണ വെളിച്ചം തൂകി നിൽക്കുന്ന ഈ കഫേകളിലേക്ക് രാത്രി കാലങ്ങളിൽ പതുതലമുറയിലെ യുവത്വം തന്നെയാണ് ഏറെയെത്തുന്നത്. കുടുംബങ്ങളായും ധാരാളം പേരെത്തുന്നു. വഴിയോരങ്ങളിൽ സ്വന്തം വാഹനങ്ങളിലിരുന്ന് രുചി നുകരുന്ന യാത്രക്കാരും ഈ കഫേകളുടെ ഉപഭോക്താക്കളാണ്. വയനാട്ടിലേക്കും തുഷാരഗിരിയിലേക്കുമെല്ലാം ഇതുവഴി പോകുന്ന സഞ്ചാരികളുടെയും ഇഷ്ട സ്പോട്ടായി കൊടുവള്ളിയിലെ കഫേകൾ മാറിക്കഴിഞ്ഞു. വെണ്ണക്കാട് അങ്ങാടിയിൽ നിന്നും തുടങ്ങി കൊടുവള്ളിയും പിന്നിട്ട് വാവാട് വരെയുള്ള വഴിയോരങ്ങളിൽ വ്യത്യസ്തങ്ങളായ രുചിയൊരുക്കി കാത്തിരിക്കുന്നത് മുപ്പതിലധികം കഫേകളാണ്.