പൊടുന്നനെ സൈറൺ മുഴക്കി അഗ്നിരക്ഷാ സേനാംഗങ്ങൾ; ജനങ്ങൾ ആദ്യം ഭയന്നു, പിന്നെ അടുത്തറിഞ്ഞു
Mail This Article
ബാലുശ്ശേരി ∙ പൊടുന്നനെ സൈറൺ മുഴക്കി എത്തിയ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ബസ് സ്റ്റാൻഡ് ടെർമിനലിനു മുകളിലേക്ക് കുതിച്ചു പാഞ്ഞു. കാര്യം എന്തെന്നറിയാനായി ജനം തിങ്ങി നിറഞ്ഞു. അപ്പോഴാണ് ഉദ്യോഗസ്ഥർ അഗ്നിസുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആണെന്ന് വിശദീകരിച്ചത്. അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങളെ അടുത്തറിയാൻ നാട്ടുകാർക്ക് അവസരം ലഭിച്ചു.
പുക നിറഞ്ഞ മുറിയിൽ അകപ്പെട്ട ഒരാളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതും കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ ആളെ വടം കെട്ടി താഴെ ഇറക്കുന്നതും ജനത്തിനു വ്യക്തമായി കാണിച്ചു കൊടുത്തു. തീ പടരുന്ന സാഹചര്യത്തിൽ അഗ്നിശമനി എങ്ങനെ ഉപയോഗിക്കണമെന്നും പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും സേനാംഗങ്ങൾ ബോധവൽക്കരണം നടത്തി.
അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന സിവിൽ ഡിഫൻസ് വൊളന്റിയർ ആകാനുള്ള അവസരത്തെ കുറിച്ച് അധികൃതർ വിശദീകരിച്ചു. സ്റ്റേഷൻ ഓഫിസർ ടി.റോബി വർഗീസ്, എം.കെ.അബ്ദുൽ നാസർ, ദിലീപ് കണ്ടോത്ത്, കെ.പി.സുരേഷ് ബാബു, സനൂപ്, കെ.ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.