മറ്റൊരു വിദ്യാർഥിനിയെ ചവിട്ടി തുടയെല്ല് പൊട്ടിച്ചു; പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെതിരെ വീണ്ടും കേസ്
Mail This Article
താമരശ്ശേരി∙ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായ കായിക അധ്യാപകൻ പരിശീലനത്തിനിടെ ചവിട്ടി മറ്റൊരു വിദ്യാർഥിനിയുടെ കാലിന്റെ തുട എല്ല് പൊട്ടിച്ചതായി പരാതി.കട്ടിപ്പാറയിലെ കായിക അധ്യാപകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറയിൽ വി.ടി. മിനീഷിനെതിരെ മൈക്കാവ് സ്വദേശിനിയായ കായികതാരമാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്.
പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന താരത്തെ കഴിഞ്ഞ മാർച്ച് 19ന് പരിശീലനത്തിനിടയിൽ സ്കൂളിലെ ജിമ്മിൽ തളർന്നു വീണപ്പോൾ അധ്യാപകൻ തല്ലിയും ചവിട്ടിപ്പരുക്കേൽപ്പിച്ചും അവശനിലയിലായിട്ടും പ്രഥമശുശ്രൂഷ പോലും ലഭ്യമാക്കിയില്ലെന്നു പരാതിയിൽ പറയുന്നു. മകൾക്ക് പരുക്കു പറ്റിയതായി അടുത്ത ദിവസം അറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തി മുക്കത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയായിരുന്നു. വീട്ടുകാരോട് വീണു പരുക്കു പറ്റിയതാണന്നു പറയാനായിരുന്നു അധ്യാപകന്റെ നിർദേശം.
പരുക്കേറ്റ വിദ്യാർഥിനി ഇപ്പോഴും ചികിത്സയിലാണ്. അധ്യാപകനും സ്കൂൾ അധികതരും തിരിഞ്ഞു നോക്കിയില്ലന്നും പരാതിയിൽ പറയുന്നു. ദേഹോപദ്രവം ഏൽപ്പിച്ചതിനും ജുവനൈൽ ആക്ട് പ്രകാരവും അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത വയനാട് സ്വദേശിനിയെ ബന്ധുവീട്ടിലും സ്കൂളിലെ സ്പോർട്സ് റൂമിലും പീഡിപ്പിച്ചെന്ന പരാതിയിൽ വെള്ളിയാഴ്ച പോക്സോ വകുപ്പ് പ്രകാരം താമരശ്ശേരി എസ്ഐ കെ. പ്രജീഷ് അറസ്റ്റ് ചെയ്ത അധ്യാപകൻ റിമാൻഡിലാണ്.
ബധിര വിദ്യാര്‍ഥിയുടെ ശ്രവണസഹായി നശിപ്പിച്ചു
താമരശ്ശേരി∙ പീഡന കേസിലെ പ്രതിയായ കായിക അധ്യാപകൻ രണ്ടു വർഷം മുൻപ് എട്ടാം ക്ലാസിലെ ബധിര വിദ്യാർഥിയുടെ ശ്രവണസഹായി നശിപ്പിച്ചതായി പരാതി. കേൾവിക്കുറവുമൂലം അധ്യാപകൻ പറഞ്ഞതു മനസ്സിലാകാതെ വന്നതിനെതുടർന്ന് ചെവിപിടിച്ചു തിരിച്ചു ശ്രവണ സഹായി യന്ത്രം തകരാറാക്കിയെന്നാണു പരാതി. നാട്ടുകാർ ഇടപെട്ട് ഇതിന്റെ വിലയും ചികിത്സാചെലവുമായി 40000 രൂപ വാങ്ങിക്കൊടുത്ത് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നത്രേ.