ADVERTISEMENT

പാലക്കാട് ∙ നാലു നഗരങ്ങളിലായി ഇരുപതു രാപകലുകൾ നീണ്ട ലോക സിനിമാ കാഴ്ചകളുടെ ഉത്സവത്തിനു കൊടിയിറങ്ങി. തിരുവനന്തപുരത്തായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയുടെ കൊടിയേറ്റം. കൊടിയിറക്കം പാലക്കാട്ടും. കോവിഡ് സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ 4 പതിപ്പുകളായി നടത്തിയ മേള സംഘാടക മികവുകൊണ്ടു ശ്രദ്ധേയമായി. മേളയെ ചലച്ചിത്ര പ്രേമികൾ ഹൃദയപൂർവം സ്വീകരിച്ചു. കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണു നാലിടങ്ങളിലായി മേള നടത്തിയത്. മലയാള സിനിമകൾ ഉൾപ്പെടെ 80 മികവുറ്റ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമൂല്യമുള്ള സിനിമകൾ റിലീസ് ചെയ്യാൻ തിയറ്റർ ഉടമകൾ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സിനിമകൾ സാമ്പത്തിക ലാഭം നൽകില്ലെന്നതു തെറ്റായ ധാരണയാണ്. 1978ൽ താൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ റിലീസ് ഏറ്റെടുക്കാൻ തിയറ്റർ ഉടമകൾ തയാറായില്ല. സിനിമയിലെ നടൻ സുന്ദരനല്ലെന്നും സ്റ്റണ്ടും പാട്ടുമില്ലെന്നുമായിരുന്നു അവരുടെ വാദം. എന്നാൽ കോട്ടയത്തെ ഒരു ഗ്രാമത്തിൽ ചെറിയ തിയറ്ററിൽ സിനിമ റിലീസ് ചെയ്തു. 145 ദിവസം സിനിമ ഓടി. 

ഇതോടെ മടിച്ചു നിന്നു മറ്റു തിയറ്റർ ഉടമകൾ സിനിമയ്ക്കുവേണ്ടി സമീപിച്ചു. സർക്കാർ കൂടുതൽ തിയറ്ററുകൾ തുടങ്ങി കലാമൂല്യമുള്ള സിനിമകൾ 3 ആഴ്ചയെങ്കിലും പ്രദർശിപ്പിക്കണം. നഷ്ടമുണ്ടായാൽ സർക്കാർ വഹിക്കണം. മലയാളത്തിൽ അടുത്ത കാലത്തു മികച്ച സിനിമകളുണ്ടായിട്ടുണ്ടെന്നും അതു ചലച്ചിത്രമേളകളുടെ ഗുണമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. വൈസ് ചെയർപഴ്സനും ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമാ നിരൂപകൻ വി.കെ. ജോസഫ്, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം സിബി മലയിൽ, മേള ജനറൽ കൺവീനർ ടി.ആർ. അജയൻ എന്നിവർ പ്രസംഗിച്ചു.

സംഘാടനവും ഹിറ്റ്

പാലക്കാട് ∙ സിനിമ കഴിഞ്ഞു, ഇനി സ്മരണകൾ. കോവിഡിന്റെ ദുരിതകാലത്തും പാലക്കാട്ടുകാർക്കു കിട്ടിയ സമ്മാനമായിരുന്നു രാജ്യാന്തര ചലച്ചിത്രമേള. കോവിഡ് സാഹചര്യത്തിൽ നഷ്ടമായ പൊതു ഇടങ്ങളുടെ വീണ്ടെടുപ്പു കൂടിയായിരുന്നു ഇത്. ഉത്സവ ആഘോഷങ്ങൾ ഒരുപാട് മിസ് ചെയ്തപ്പോഴായിരുന്നു പാലക്കാടിന് അപ്രതീക്ഷിതമായി സിനിമകളുടെ ഉത്സവത്തിനു നറുക്ക് വീണത്. 5 ദിവസങ്ങളിലായി നടന്ന പാലക്കാടൻ പതിപ്പിൽ 1,500ലേറെ പേർ സിനിമ കണ്ടു. ഓപ്പൺ ഫോറങ്ങളിലും പങ്കെടുത്തു.

കോവിഡ് സാഹചര്യത്തിൽ മുഴുവൻ റിസർവേഷൻ ഏർപ്പെടുത്തിയപ്പോൾ ചില സിനിമ കാണാൻ കഴിയാതെവന്നതു സംബന്ധിച്ച ചെറിയ വിയോജിപ്പുകൾ ഒഴിച്ചാൽ പരാതികളൊന്നുമില്ലാതെയാണു മേളയുടെ പാലക്കാടൻ പതിപ്പ് സമാപിച്ചത്. 80 മികവുറ്റ ചിതങ്ങളുടെ 135 പ്രദർശനങ്ങൾ പ്രേക്ഷകർക്കു സമ്മാനിച്ചാണു മേളയ്ക്കു തിരശീല വീണത്. പാലക്കാട്ടെ മേളയുടെ സംഘാടകരെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിനന്ദിച്ചു. സ്വരലയ സെക്രട്ടറി ടി.ആർ. അജയനായിരുന്നു സംഘാടക സമിതി കൺവീനർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com