റോഡ് പണിക്കിടെ ബിഎസ്എൻഎല്‍ കേബിളുകൾ പൊട്ടി; സ്വകാര്യ കമ്പനികളെ ആശ്രയിച്ച് ഉപഭോക്താക്കൾ
Mail This Article
റാന്നി ∙ റോഡ് പണിക്കിടെ പൊട്ടിയ ടെലിഫോൺ കേബിളുകൾ പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നു. ബിഎസ്എൻഎല്ലിന്റെ മെല്ലെപ്പോക്കു നയത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ സ്വകാര്യ കമ്പനികളെ ആശ്രയിച്ചു തുടങ്ങി.റാന്നി ടൗണിൽ എംഎസ് സ്കൂൾപടി, മാമുക്ക് അറയ്ക്കമണ്ണിൽ പ്രിന്റേഴ്സ്പടി, വളയനാട്ട് ഓഡിറ്റോറിയംപടി, മൂഴിക്കൽ ജംക്‌ഷൻ എന്നിവിടങ്ങളിൽ കലുങ്കുകൾ സ്ഥാപിക്കാൻ കുഴികളെടുത്തപ്പോഴാണ് ബിഎസ്എൻഎല്ലിന്റെ കേബിളുകൾ പൊട്ടിയത്. ലാൻഡ് ഫോൺ കണക്‌ഷന്റെ കേബിളുകൾക്കു പുറമേ ഒപ്റ്റിക് ഫൈബർ കേബിളുകളും (ഒഎഫ്സി) പൊട്ടിയിരുന്നു.
ടൗണിലെ വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിൽ ലാൻഡ് ഫോണുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിട്ട് ഒരു മാസത്തിലധികമായി. ഫോണില്ലാത്തതിനാൽ ബ്രോഡ് ബാൻഡും ലഭിക്കുന്നില്ല. ടെലിഫോൺ എക്സ്ചേഞ്ചിൽ ബന്ധപ്പെടുമ്പോൾ വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയാറാകുന്നില്ല. നൂറുകണക്കിനു ഫോണുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിട്ടും ഒന്നും രണ്ടും പേരാണ് കേബിളുകളുടെ പണി ചെയ്യുന്നത്. ഈ സ്ഥിതി തുടർന്നാൽ അടുത്ത കാലത്തൊന്നും കുഴപ്പം പരിഹരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതാണ് സ്വകാര്യ കമ്പനികളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.