കൊടും ചൂടിൽ വറ്റിവരണ്ട് ഇവിടം; കിണറുകള്‍ വറ്റിവരണ്ടു, ദാഹജലത്തിനായി നെട്ടോട്ടം
Mail This Article
പ്രക്കാനം ∙ വേനൽച്ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പ്രക്കാനത്തെ മലയോരനിവാസികൾ ദാഹജലത്തിനായി നെട്ടോട്ടം ഓടുകയാണ്. ജനുവരി അവസാനത്തോടെ മിക്ക കിണറുകളും വറ്റിവരണ്ടു.മലങ്കാവ്, നാവരമുരുപ്പ്, കമ്പാറപ്പടി, ഓമപ്പാറ, അരീക്കൽ ഭാഗം തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ച് തലയിൽ ചുമന്നാണ് വെള്ളം വീടുകളിൽ എത്തിക്കുന്നത്. ജല അതോറിറ്റി ആഴ്ചയിലൊരിക്കൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് വെള്ളം പമ്പു ചെയ്യുന്നത്. അത് ഒന്നിനും പര്യാപ്തമല്ല.
താഴ്ന്ന പ്രദേശത്തെ ജനങ്ങൾ വെള്ളം കൂടുതലായി ശേഖരിക്കുന്നതും പൈപ്പുകളുടെയും യന്ത്രങ്ങളുടെയും കാര്യക്ഷമതയില്ലായ്മയും കാലപ്പഴക്കവും പ്രശ്നങ്ങളാണ്. ഇതു കാരണം ഉയർന്നപ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല.താഴ്ന്ന പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും ജനങ്ങൾ തമ്മിൽ തർക്കത്തിനും ഇത് ഇടയാക്കുന്നു. മുൻ വർഷങ്ങളിൽ ചില സാമൂഹിക സംഘടനകൾ ശുദ്ധജലം ടാങ്കറുകളിൽ എത്തിച്ചുകൊടുത്തിരുന്നു.
ഈ വർഷം ഇതുവരെ അതിനു തുടക്കം കുറിക്കാതിരുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് വർധിക്കാനിടയാക്കി. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ പ്രക്കാനം ഗ്രാമത്തിന് സ്വന്തമായ ജലസേചന പദ്ധതി നടപ്പിലാക്കണമെന്ന പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യം ഇന്നും നിറവേറിയിട്ടില്ല. സർക്കാരും പഞ്ചായത്ത് ഭരണസമിതിയും ഇക്കാര്യത്തിൽ ഇടപെടാത്തപക്ഷം ശക്തമായ സമര പരിപാടികൾ തുടങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.