ആനത്താരകളിൽ വനംവകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
Mail This Article
തണ്ണിത്തോട് ∙ വനത്തിലൂടെയുള്ള റോഡിലെ ആനത്താരകളിൽ വനംവകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തണ്ണിത്തോട് – കോന്നി റോഡിൽ തണ്ണിത്തോട് മൂഴി ഇലവുങ്കലും മുണ്ടോംമൂഴി പാലത്തിന് സമീപവുമാണ് വാഹന യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനഭാഗത്ത് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ബോർഡുകൾ തയാറാക്കി സ്ഥാപിച്ചത്.
വനഭാഗത്തെ റോഡിൽ എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെ ഒട്ടേറെ സ്ഥലങ്ങളിൽ കാട്ടാനകൾ ഇറങ്ങാറുണ്ട്. വാഹന യാത്രക്കാരിൽ പലരും റോഡിലിറങ്ങി നിൽക്കുന്ന കാട്ടാനക്കൂട്ടത്തിനു മുൻപിൽ ചെന്നു പെട്ടിട്ടുണ്ട്. വാഹന യാത്രക്കാർ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെട്ടിട്ടുള്ളത്.
ഉത്തര കുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ എലിമുള്ളുംപ്ലാക്കലും മുണ്ടോംമൂഴിയിലും ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ മുൻപ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കാട്ടാന സ്ഥിരമായി ഇറങ്ങുന്ന ഒട്ടേറെ സ്ഥലങ്ങളിൽ ഇനിയും ബോർഡുകൾ സ്ഥാപിക്കാനുണ്ട്. മേഖലയിലെ സ്ഥിരം യാത്രക്കാർക്കും പ്രദേശവാസികൾക്കും പരിചിതമാണെങ്കിലും അടവിയിലേക്ക് എത്തുന്ന സഞ്ചാരികൾക്കും മറ്റു വാഹന യാത്രക്കാർക്കും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത ആനത്താരകളെപ്പറ്റി ധാരണയുണ്ടാകാനിടയില്ല.