വേനൽ ചൂടിന് കുളിർമയായി കരിക്കും, തണ്ണിമത്തനും; ആവശ്യക്കാർ ഏറി, വിൽപന സജീവം
Mail This Article
പത്തനംതിട്ട ∙ വേനൽ ചൂടിന് കുളിർമയായി പാതയോരങ്ങളിൽ ദാഹശമനികളുടെ വിൽപന സജീവം. ഇളനീർ വിൽപന വേനൽച്ചൂട് ഏറിയതോടെ നഗരത്തിലുൾപ്പെടെ ഇളനീർ (കരിക്ക്) വിൽപന സജീവമായി. ഇളനീരിന് ആവശ്യക്കാർ ഏറിയതോടെ പാതയോരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും വിൽപനക്കാരുടെ എണ്ണത്തിലും വർധനയുണ്ട്. സ്റ്റേഡിയം, റിങ് റോഡ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം കച്ചവടക്കാരെ കാണാം.
ഇനമനുസരിച്ച് 40 – 50 വരെയാണ് വിൽപന. ദാഹമകറ്റാൻ കൃത്രിമ പാനീയങ്ങൾ ഏറെയുണ്ടെങ്കിലും കരിക്കുകൾക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായും കരിക്ക് എത്തിക്കുന്നത്. പോഷകഘടകങ്ങൾ ഏറെയുള്ള കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിൽനിർത്തുന്നതിനും അത്യുത്തമമാണ്. ദാഹം അകറ്റുന്നതിനൊപ്പം കരിക്കിന്റെ ഇളം കാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്.
തണ്ണിമത്തൻ
വേനൽ ചൂടിൽ ആളുകൾക്ക് ആശ്വാസം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് തണ്ണിമത്തനാണ്. ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാൽ പാതയോരങ്ങളിലെ കടകളിലുൾപ്പെടെ വിൽപനയുമേറി. കർണാടക, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് തണ്ണിമത്തനെത്തുന്നത്. ടികെ റോഡിൽ പുന്നലത്ത്പടി, റിങ് റോഡിന്റെ പാതയോരങ്ങളിലുൾപ്പെടെ ഇതിന്റെ വിൽപന തകൃതിയാണ്.
സമാം, കിരൺ, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. ഇനമനുസരിച്ച് കിലോഗ്രാമിന് 25–50 വരെയാണ് വിൽപ്പന. തണ്ണിമത്തൻ ജ്യൂസിന് 30 രൂപയും. കൂടാതെ സർബത്ത്, സോഡാ സംഭാരം, ലൈം ജ്യൂസ് വിൽക്കുന്ന കടകളും പാതയോരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.