വീടുകയറി ആക്രമണം; ഫർണിച്ചറും ബൈക്കും തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ
Mail This Article
പാറശാല∙ വീടു കയറി ആക്രമിച്ച് ബൈക്കുകൾ തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ. ധനുവച്ചപുരം ഷഹാന മൻസിലിൽ റംഷാദ്(20), കൊടവിളാകം ചിറക്കുളത്തിന് സമീപം വലിയവിള വീട്ടിൽ സുബിൻ(20), പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മുര്യങ്കര പാലക്കുടി സ്വദേശി അജിത്ത്(19) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 20ന് മുര്യങ്കര ചിറക്കുളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മിഥുന്റെ വീട്ടിൽ ആണ് അക്രമം നടന്നത്. സംഭവദിവസം രാത്രി 12.00ന് ചിറക്കുളത്തിന് സമീപം കഞ്ചാവ് വലിക്കാൻ ഒത്തുകൂടിയ സംഘത്തിലെ രണ്ട് പേരെ എക്സൈസ് പിടികൂടിയിരുന്നു. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്ന വിവരം എക്സൈസിൽ അറിയിച്ചെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം. എട്ട് പ്രതികൾ അടങ്ങുന്ന സംഘം മിഥുന്റെ വീടിനു മുന്നിൽ എത്തി വധ ഭീഷണിയും അസഭ്യവർഷവും നടത്തി. പ്രതികൾ പിൻവാങ്ങിയത് കണ്ട് സമീപ വീട്ടിൽ മിഥുനും കുടുംബവും അഭയം തേടിയതിന് പിന്നാലെ ആയുധങ്ങളുമായി എത്തി അക്രമം തുടങ്ങി.
കതക് തകർത്ത് കടന്ന് മുറികളിലെ ഫർണിച്ചർ, ടെലിവിഷൻ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ തകർക്കുകയും, അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവരുകയും ചെയ്തു. സംഘത്തിലെ മറ്റുള്ള പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ റംഷാദിന്റെ പേരിൽ മോഷണം, കവർച്ച കേസുകൾ ഉണ്ട്. പാറശാല എസ്ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.