കാട്ടാക്കടയിൽ വരുന്നു, 6 പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ
Mail This Article
കാട്ടാക്കട ∙ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച്, പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നിലവിൽ വന്നു. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാറനല്ലൂർ ഡിവിഎംഎൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ ഐ. ബി. സതീഷ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്‌കുമാർ അധ്യക്ഷനായി. ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ, ആർ. ശ്രീനിവാസ്, പ്രിൻസിപ്പൽ ടി. എസ്. മഹേഷ്കുമാർ, ഹെഡ്മാസ്റ്റർ വി.എസ്. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണു മണ്ഡലത്തിലെ ആറ് ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്റ്റേഷൻ സ്ഥാപിച്ചത്. താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദം എന്നിവയുടെ വിവരങ്ങൾ സ്റ്റേഷനുകളിൽ ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ മലയിൻകീഴ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച സ്റ്റേഷൻ പ്രവർത്തനം വിജയമായതോടെ മറ്റ് സ്കൂളുകളിൽ സ്റ്റേഷനുകൾ സജ്ജമാക്കി.
ഏകോപനത്തിനു 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്ന 20 കിലോമീറ്റർ ആകാശ ദൂരം കണക്ടിവിറ്റിയുള്ള ലോറവാൻ ഗേറ്റ്‌വേ ശാസ്താംപാറ സ്ഥാപിച്ചിട്ടുണ്ട്. www.kslub.icfoss.org എന്ന സൈറ്റിലൂടെ ഓരോ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുമെന്ന് ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ പറഞ്ഞു. മണ്ഡലത്തിൽ ലഭിക്കുന്ന മഴയുടെ അളവ്, കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലിലൂടെ ലഭിക്കുന്ന ജലലഭ്യത എന്നിവ മനസ്സിലാക്കാനും കൃത്യമായ ജല ലഭ്യത, ഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ചെറു നീർതടത്തിലും ശാസ്ത്രീയ ജല ബജറ്റിങ് നടത്താൻ കഴിയുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.