17 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു; പിടിയിലായ വരൻ ഞരമ്പു മുറിച്ചു
Mail This Article
ചാലക്കുടി ∙ ശൈശവ വിവാഹം നടന്നെന്ന പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വരൻ ഞരമ്പു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ചോദ്യം ചെയ്യലിനെത്തുടർന്ന് വരൻ പോക്സോ കേസിലും പ്രതിയായി. സിത്താര നഗർ പണിക്കാട്ടിൽ വിപിനാണ് (32) പിടിയിലായത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാടായിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിക്ക് 17 വയസ്സാണുള്ളത്. താൻ പീഡനത്തിന് ഇരയായതായി പിന്നീട് പെൺകുട്ടി പൊലീസിനു മൊഴി നൽകിയതോടെയാണ് പോക്സോ കേസും ചുമത്തിയത്. എലിഞ്ഞിപ്രയിൽ ഇന്നലെ 10 ന് നടന്ന വിവാഹത്തെ തുടർന്നായിരുന്നു നാടകീയ രംഗങ്ങൾ. പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ തനിക്കു ശുചിമുറിയിൽ പോകണമെന്ന് യുവാവ് അറിയിച്ചു.
പുറത്ത് പൊലീസ് കാവൽ നിൽക്കുമ്പോൾ ക്ഷേത്രത്തിനു പിന്നിലെ ശുചിമുറിയിൽ വച്ച് ഇയാൾ ഞരമ്പ് മുറിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ പൊലീസ് ബലമായി വാതിൽ തുറന്നപ്പോഴാണ് അവശനിലയിൽ വിപിനെ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയും യുവാവിന്റെ മാതാപിതാക്കളും ബന്ധുവും കേസിൽ പ്രതികളാണെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.എസ്. സന്ദീപ്, എസ്ഐ കെ.കെ. ബാബു എന്നിവർ അറിയിച്ചു.