പ്രളയത്തെ തുടർന്ന് ഊരുപേക്ഷിച്ചു; ആനയെ പേടിച്ച് അന്തിയുറക്കം
Mail This Article
അതിരപ്പിള്ളി∙ പ്രളയത്തെ തുടർന്ന് ഊരുപേക്ഷിച്ച് ആനക്കയം പാലത്തിനു സമീപം കാടിനുള്ളിലെ പാറപ്പുറത്തു താമസമാക്കിയ ആദിവാസികൾക്കു വീണ്ടും ദുരിതം. ഇന്നലെ പുലർച്ചെ മൂന്നരയോടെയെത്തിയ കാട്ടാനക്കൂട്ടം ഷെഡ്ഡുകൾ തകർത്തു. ദേവരാജന്റെ ഷെഡ്ഡാണ് ആനകൾ പൊളിച്ചത്. വീടിനകത്തുണ്ടായിരുന്ന വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു.
ശബ്ദം കേട്ടുണർന്ന പരിസരവാസികൾ ബഹളം വച്ചാണ് ആനകളെ ഓടിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനക്കൂട്ടം ആദിവാസികൾ താമസിക്കുന്ന മേഖലയിൽ തമ്പടിച്ചിട്ട്. ജല ലഭ്യതയുള്ളതിനാൽ ആനകളെ ഇവിടെ നിന്നും തുരത്താൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. ആനക്കയം ഊരു നിവാസികളുടെ പുനരധിവാസ നടപടികൾ അവസാന ഘട്ടത്തിലാണെന്നാണു ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഇരുൾ പരക്കുന്നതോടെ ആനകളെത്തുമോയെന്ന ഭീതിയിൽ കഴിയുകയാണു പ്രദേശവാസികൾ.