സ്വർണപ്രഭയിൽ ഗുരുവായൂർ ഉത്സവം; ഇന്നു മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും
Mail This Article
ഗുരുവായൂർ ∙ ഗജപ്രിയനും സ്വർണപ്രിയനുമാണ് ഗുരുവായൂരപ്പൻ എന്നാണ് ഭക്തജന വിശ്വാസം. കണ്ണന്റെ ഉത്സവത്തിന് ആനയ്ക്കും സ്വർണത്തിനും പ്രാധാന്യമേറും. ആനയോട്ടത്തോടെ തുടങ്ങി ആനയോട്ടത്തോടെയാണ് ഉത്സവം കൊടിയിറങ്ങുന്നത്. ദിവസവും മൂന്നു നേരം ആന എഴുന്നള്ളിപ്പുമുണ്ട്.ഉത്സവം ആറാം വിളക്കായ ഇന്നു മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും.
സ്വർണ്ണപ്പൂക്കളും മരതകരത്നവും വീരശൃംഖലയും പതിച്ച ഈ അപൂർവ കോലത്തിനു കോടികൾ വിലമതിക്കും.സ്വർണ കൊടിമരത്തിലാണ് ഉത്സവം കൊടിയേറുന്നത്. പൂജാ പാത്രങ്ങളെല്ലാം സ്വർണനിർമിതം. ഉത്സവക്കാലത്ത് ഭഗവാന്റെ ഉച്ച നിവേദ്യം സ്വർണ ഉരുളിയിൽ. വിഭവങ്ങൾ സ്വർണ ക്കിണ്ണത്തിൽ. സ്വർണക്കുടത്തിൽ പായസം നിവേദിക്കും. ശ്രീഭൂതബലിക്ക് കണ്ണനെ എഴുന്നള്ളിക്കുന്നത് സ്വർണ പഴുക്കാമണ്ഡപത്തിലാണ്. ആറാട്ടുകടവിലെ എഴുന്നള്ളിപ്പ് സ്വർണ സിംഹാസനത്തിൽ. ഗുരുവായൂരിൽ ഉത്സവം സ്വർണമയമാണ്.
വക കൊട്ടൽ
ഉത്സവം ആറാം വിളക്കായ ഇന്നു കാലത്ത് ഉത്സവ ശീവേലി. വടക്കേ നടയിലെത്തിയാൽ വാദ്യക്കാരുടെ വൈഭവം പ്രകടിപ്പിക്കുന്ന വക കൊട്ടൽ ചടങ്ങുണ്ട്. വക കൊട്ടുന്നവർക്ക് ദേവസ്വം ഓണപ്പുടവ സമ്മാനിക്കും. പണ്ടു കാലത്ത് പുന്നത്തൂർ രാജാവിന്റെ വകയായിരുന്നു ആറാം വിളക്ക് ഉത്സവം. അക്കാലത്ത് രാജാവ് നേരിട്ടെത്തി സമ്മാനം നൽകുന്ന പതിവുണ്ടായിരുന്നു.
ഗുരുവായൂരിൽ ഇന്ന്
ഗുരുവായൂർ ക്ഷേത്രം : കാഴ്ചശീവേലി, മേളം 7.00, പാലഭിഷേകം, നവകം 10.00, ശ്രീഭൂതബലി സപ്ത മാതൃക്കൾക്കു സമീപം എഴുന്നള്ളിക്കൽ 11.00, കൂത്തമ്പലത്തിൽ ചാക്യാർ കൂത്ത് 1.00, കാഴ്ചശീവേലി, മേളം 3.00, കേളി, മദ്ദളപ്പറ്റ്, പാഠകം 6.00, ശ്രീഭൂതബലി, വടക്കേ നടയ്ക്കൽ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു വയ്ക്കൽ, തായമ്പക കല്ലേക്കുളങ്ങര അച്യുതൻക്കുട്ടി മാരാർ 8.30, കൊമ്പുപറ്റ്, കുഴൽപറ്റ്, വിളക്കെഴുന്നള്ളിപ്പ് 11.00.