വീണ്ടും വെടിവയ്പു കേട്ടെന്നു നാട്ടുകാർ, തിരച്ചിൽ ഊർജിതമാക്കി തണ്ടർബോൾട്ട്
Mail This Article
പടിഞ്ഞാറത്തറ ∙ പുറമേ ശാന്തമായിരുന്നെങ്കിലും ഉദ്വേഗം നിറഞ്ഞ മുഖങ്ങളായിരുന്നു കാപ്പിക്കളത്തെങ്ങും. കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹവുമായി പൊലീസ് മടങ്ങിയെങ്കിലും വീണ്ടും വനത്തിനുള്ളിൽ വെടിവയ്പു കേട്ടെന്നു നാട്ടുകാർ പറയുന്നു. മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടൽ നടന്ന ബാണാസുര മലയും സമീപ പ്രദേശങ്ങളും ഇന്നലെ പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും കനത്ത കാവലിലായിരുന്നു. രക്ഷപ്പെട്ടവർക്കായുള്ള സംയുക്ത പരിശോധനയും ഊർജിതമായി നടന്നു. വനപ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തുന്നുണ്ട്.
മീൻമുട്ടി റോഡിൽ പരിശോധനയ്ക്കു ശേഷമാണ് നാട്ടുകാരെ പോലും കടത്തിവിടുന്നത്. കടന്നു പോകുന്നവരുടെ കൈവശമുള്ള സാധനങ്ങളെല്ലാം പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.വലിയ ഏറ്റുമുട്ടലും കൊലയും നടന്ന സ്ഥലമായതിനാൽ അതിന്റെ അമ്പരപ്പ് ഉണ്ടെങ്കിലും നാട്ടുകാർ പതിവു പോലെ അവരുടെ ജോലികളിൽ മുഴുകി. സ്ഥിരമായി കാലികൾക്കു പുല്ലു ചെത്താനും കുടിവെള്ള ആവശ്യത്തിനും മിക്ക ദിവസങ്ങളിലും നാട്ടുകാർ പോകുന്നത് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിനു സമീപത്താണ്.
ഇനി എപ്പോൾ മുതലാണ് അവിടേക്കു പോകാൻ കഴിയുക എന്ന ആശങ്ക മാത്രമാണു പ്രദേശത്തുകാർക്കുള്ളത്. സ്ഥലം സന്ദർശിക്കാനെത്തുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ പ്രവർത്തകർക്ക് ഇന്നലെയും നിയന്ത്രണം തുടർന്നു. എന്നാൽ കനത്ത സമ്മർദങ്ങൾക്കൊടുവിൽ 7 പേരെ പൊലീസ് സുരക്ഷയിൽ സംഭവ സ്ഥലത്തെത്തിച്ചു. സംഭവ ദിവസം മാധ്യമ പ്രവർത്തകരെ മാറ്റി നിർത്തിയതിൽ പൊലീസുമായി നേരിയ സംഘർഷമുണ്ടായിരുന്നു.