ADVERTISEMENT

മാനന്തവാടി ∙ നെൽപാടത്ത് പരമ്പരാഗത ഇനങ്ങൾകൊണ്ട് ദീപക്കാഴ്ച ഒരുക്കിയ തൃശ്ശിലേരി സ്വദേശി ഒ.വി. ജോൺസന് സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവ കർഷകനുള്ള പുരസ്കാരം. തൃശ്ശിലേരിയിലെ നഞ്ചപ്പാടത്ത് നെല്ലിനങ്ങൾകൊണ്ട് ഒരുക്കിയ ‘ദീപനാളം’ രാഹുൽഗാന്ധി സന്ദർശിച്ചത് ഏറെ പ്രാധാന്യം നേടിയിരുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിയും ബിഎഡ് ബിരുദധാരിയുമായ ജോൺസൻ 18 വർഷത്തോളം ആന്ധ്രയിലും ഉത്തരേന്ത്യയിലും അധ്യാപകനായിരുന്നു. 13 വർഷം മുൻപാണു തൃശ്ശിലേരിയിലെത്തി ജൈവകൃഷിയും ആദിവാസി വിദ്യാർഥികൾക്കായി ഉണ്ണീസദൻ ട്രസ്റ്റും ആരംഭിച്ചത്.

കൃഷിയും അധ്യാപനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ജോൺസൺ 28 ഇനം നെൽവിത്തുകളാണ് സംരക്ഷിച്ചു വരുന്നത്. നവര, രക്തശാലി, കോതാണ്ടൻ, മുള്ളൻ കയമ, ചോമാല, ഗന്ധകശാല, കല്ലടിയാരൻ, ഒക്ക പുഞ്ച, ജീരകശാല തുടങ്ങിയ വിത്തുകളെല്ലാം തന്റെ നെൽപാടത്ത് കൃഷി ചെയ്ത് വരുന്നു. ജീവാമൃതം, പഞ്ചാമൃതം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, വാരണാസി കംപോസ്റ്റ്, ഖന ജീവാമൃതം എന്നിവ നിർമിച്ചു കൃഷിയിടത്തിൽ ഉപയോഗിക്കുകയും ആവശ്യമുള്ള കർഷകർക്ക് നൽകുകയും ചെയ്യുന്നു. 4 നാടൻ പശുക്കൾ, 40 നാടൻ കോഴികൾ തുടങ്ങിയവയും ഇവിടെയുണ്ട്. കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവയെല്ലാം വിജയകരമായി നടത്തുന്നുണ്ട്.

സൗഹൃദ ഗ്രാമശ്രീ കർഷക സ്വാശ്രയ സംഘത്തിന്റെ കീഴിൽ സംഘത്തിന്റെ കീഴിൽ 6 ഏക്കറിൽ നെൽക്കൃഷി നടത്തി വരുന്നുണ്ട്. സംഘത്തിന്റെയും പ്രദേശത്തെ പാടശേഖര സമിതിയുടെയും സെക്രട്ടറിയായും ജോൺസൺ പ്രവർത്തിക്കുന്നുണ്ട്. ഭാര്യ നാൻസിയും മക്കളായ മേഴ്സി, അർഷിത എന്നിവരും കൃഷിയിടത്തിൽ സജീവമായുണ്ട്. മനോരമയിൽ നിന്നു വിളിച്ച് പറയുമ്പോഴാണ് പുരസ്കാരം ലഭിച്ച വിവരം ജോൺസൻ അറിയുന്നത്. ഒരു ലക്ഷം രൂപയും സ്വർണ മെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 14ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പ്രകൃതിക്ക് ഉതകുന്ന തരത്തിലുള്ള ജൈവകൃഷി സംരക്ഷിക്കപ്പെടുന്നത് പരിസ്ഥിതിയുടെ താളം സംരക്ഷിക്കാൻ ആവശ്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഇൗ 56കാരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com