കൃഷിനാശത്തിനു നഷ്ടപരിഹാരമില്ല; കടക്കെണിയിൽ കർഷകർ
Mail This Article
പടിഞ്ഞാറത്തറ∙ പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കർഷകർ. 2019 മുതലുള്ള നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. വിള ഇൻഷുറൻസും ഭാഗികമായി മാത്രമാണ് ലഭിച്ചത്. 2019-20 വർഷങ്ങളിലായി പ്രകൃതിദുരന്തവും വന്യമൃഗശല്യവും കാരണം 2 കോടിയോളം രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. മുഴുവൻ രേഖകളും സമർപ്പിക്കുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പണം ലഭ്യമാക്കാനുള്ള നടപടി ഇതുവരെ ഉണ്ടായില്ല.
പണം അടച്ച് ഇൻഷുർ ചെയ്തവർക്ക് ആ തുകയും ബാധ്യതയായി. ധന വകുപ്പിൽ നിന്ന് പണം അനുവദിച്ചു കിട്ടാത്തതാണ് കാല താമസത്തിനിടയാക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കടം വാങ്ങിയാണ് മിക്കവരും കൃഷി ചെയ്യുന്നത്. കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങി. കോവിഡ് പ്രതിസന്ധിയും എത്തിയതോടെ കടം വാങ്ങിയ തുക തിരിച്ചു നൽകാൻ കഴിയാതെ കുഴങ്ങുകയാണു കർഷകർ. പല തവണ കൃഷി ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും പരിഹാരമായില്ല.
വീണ്ടും കടം വാങ്ങിയാണ് പുതിയ കൃഷി ആരംഭിച്ചത്. അതോടെ നിലവിൽ വൻ കടക്കെണിയിലുമാണ് കർഷകർ. നഷ്ടപരിഹാരത്തുകയും ഇൻഷുറൻസ് തുകയും ലഭിച്ചാൽ കുറച്ചെങ്കിലും ആശ്വാസമാകും എന്ന കണക്കുകൂട്ടലിലാണ് ഇവർ.