വേനൽ കനത്തു; മണ്ണു വിണ്ടുകീറുന്നു, അതിർത്തിയില്‍ ഉച്ചയ്ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതി
Mail This Article
പുൽപള്ളി ∙ കുഭച്ചൂടിനെ താങ്ങാനാവാതെ അതിർത്തി പ്രദേശങ്ങളിൽ കാർഷിക വിളകൾ വാടിയുണങ്ങുന്നു. കത്തുന്ന വെയിലാണു പകൽ സമയത്ത്. ജീവജാലങ്ങൾക്കു മുഴുവൻ പ്രതികൂലമായ കാലാവസ്ഥ. കർണാടകാതിർത്തി പ്രദേശങ്ങളിൽ മണ്ണു വിണ്ടുകീറുന്നു. കളിമണ്ണ് ചേർന്ന കറുത്ത മണ്ണാണിവിടെ. ഈ മണ്ണിൽ വളരുന്ന എല്ലാ ചെടികളും വാടിയുണങ്ങി. മണ്ണിലെ പുല്ലും കരിഞ്ഞുണങ്ങി.ജലാംശമില്ലാതെ വാഴയപ്പാടെ ഒടിഞ്ഞുവീഴുന്നു. മരക്കടവിൽ മൂപ്പെത്താത്ത വാഴകൾ ചൂടിനു പുറമേ കാറ്റും കൂടി അടിച്ചതിനാൽ ഒടിഞ്ഞുവീണതു കർഷകർക്ക് വൻ നഷ്ടത്തിനിടയാക്കുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളെയും വരള്‍ച്ച ബാധിച്ചു. കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നു. തോടുകളും വറ്റി. കഴിഞ്ഞയാഴ്ച വരെ നന്നായി വെള്ളമൊഴുകിയിരുന്ന തോടുകളില്‍ പോലും തുള്ളി വെള്ളമില്ല. നൂറുകണക്കിന് തടയണകള്‍ ഈ പ്രദേശത്തുണ്ടെങ്കിലും ഇവയിൽ ജലസംഭരണം നടക്കുന്നില്ല.
കര്‍ണാടകാതിര്‍ത്തി പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് മനുഷ്യര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. കൊടുംചൂട് കന്നുകാലി വളര്‍ത്തലിനും തിരിച്ചടിയായി. പച്ചപ്പുല്ലും ശുദ്ധജലവും നല്‍കാനില്ലാത്തതിനാല്‍ പശുക്കളെ വിറ്റൊഴിവാക്കുന്ന തിരക്കിലാണു കര്‍ഷകര്‍. ഉണങ്ങിയ വൈയ്ക്കോലാണു പലരും തീറ്റയായി നല്‍കുന്നത്. കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് എത്തുന്നതാണ് അല്‍പം ആശ്വാസം.കമുക്, കാപ്പി, കുരുമുളക്, വാഴ തുടങ്ങിയ എല്ലാ കൃഷികള്‍ക്കും വരള്‍ച്ച ദോഷം ചെയ്യുന്നു. ജലക്ഷാമം ഭയന്ന് പുഞ്ചകൃഷി ഒഴിവാക്കിയവരുമേറെ. ജൂണ്‍ വരെ നീളുന്ന വേനല്‍ക്കാലം ഇത്തവണ കൃഷിമേഖലയില്‍ നാശം വിതയ്ക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കുടിവെള്ളക്ഷാമ പ്രശ്നവുമുണ്ട്. വിലയിടിവ് മൂലം സര്‍വനാശത്തെ നേരിടുന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ കൃഷിയിലേക്കിറങ്ങാനും കഴിയാതായി.