ബജറ്റിൽനിന്നും ‘ലാഭം’ കൊയ്യാൻ എംജി സർവകലാശാല; ആഗോള പട്ടികയിൽ ഉൾപ്പെട്ടതും നേട്ടം
Mail This Article
കേരളത്തിലെ സർവകലാശാലകളെ രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതു ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ എംജി സർവകലാശാലയ്ക്കും മുതൽക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. ടൈംസ് ഹയർ എജ്യൂക്കേഷൻ വകുപ്പു പ്രസിദ്ധീകരിച്ച ആഗോള സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണ് ഇടം പിടിച്ചത്. അതിനാൽ പ്രഖ്യാപനങ്ങളിലെ നല്ലൊരു പങ്ക് എംജിക്കു ലഭിക്കുമെന്നാണു പ്രതീക്ഷ.
സംസ്ഥാനത്ത് 3–5 ലക്ഷം വിദ്യാർഥികൾക്കു പഠന സൗകര്യം ഒരുക്കുമ്പോൾ സർവകലാശാലയ്ക്കു കീഴിലെ 30,000–50,000 വിദ്യാർഥികൾക്കു പ്രയോജനം ലഭിക്കും. പുതുതായി അനുവദിക്കുന്ന അധ്യാപക തസ്തികയിൽ 50 എണ്ണമെങ്കിലും എംജിക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. കേരള, കാലിക്കറ്റ് സർവകലാശാലകളെ അപേക്ഷിച്ച് എംജിയിലാണ് അധ്യാപകർ കുറവ്.
പശ്ചാത്തല സൗകര്യ വികസനത്തിനായി കിഫ്ബി സർവകലാശാലകൾക്കു നൽകുന്ന 2000 കോടിയിൽ 500 കോടിയും ലഭിച്ചേക്കും. മികവിന്റെ കേന്ദ്രങ്ങളായി എംജി സമർപ്പിച്ച 6 സ്കൂളുകൾക്കും ഇത്തവണ അംഗീകാരം ലഭിച്ചിരുന്നു. ബജറ്റ് വിഹിതമായി 27 കോടിയാണു സർവകലാശാലയ്ക്കു ലഭിച്ചത്.
English Summary : Kerala Budget 2021 Allocation for Mahatma Gandhi University