Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്റേടത്തോടെ ജീവിതത്തെ നേരിട്ട ചാർളി ചാപ്ലിൻ

മോൻസി വർഗീസ്
Theater Charlie Chaplin

വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്.

ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി...എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു. നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു. എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ... തുടങ്ങിയ സിനികളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്. എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാകുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു.

തന്റേടത്തോടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ജീവിത വിജയം. ‘‘ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾപോലും താൽക്കാലികം മാത്രമാണ്’’ ചാപ്ലിൻ പറയുന്നു. നമ്മുടെ പ്രശ്നങ്ങളെ നമുക്കുതന്നെ പരിഹരിക്കാൻ കഴിയും. അതിനായി തല നിവർത്തി തന്റേടത്തോടെ മുൻപോട്ട് നീങ്ങുക. ‘‘തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയൂ’’. 

അബദ്ധങ്ങളും തോൽവികളും പിണയാത്ത മനുഷ്യരില്ല. ഇന്നു സംഭവിച്ച അബദ്ധം നാളെ ഉണ്ടാകണമെന്നില്ല. ഏതൊരു പ്രതിസന്ധിയെയും പുഞ്ചിരിയോടെ വരവേൽക്കാനാണ് ചാർളി ചാപ്ലിൻ തന്റെ കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിച്ചത്. ചിരിക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും.’’ സ്വകാര്യ ദുഃഖങ്ങളെ പുറത്തറിയിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.

ഞാൻ മഴയത്തുകൂടി നടക്കാൻ ഇഷ്ടപ്പെടാൻ കാരണം മറ്റുള്ളവർ തന്റെ കണ്ണുനീർ കാണാതിരിക്കാനാണെന്നു പറഞ്ഞ ചാപ്ലിന്റെ പേരിൽ ഒരു ചെറു ഗ്രഹവുമുണ്ട്; 3623 ചാപ്ലിൻ. 1972 ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ അദ്ദേഹത്തിനു ലഭിച്ച കരഘോഷം ചരിത്രമാണ്. ഓസ്കർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടങ്കം എണീറ്റുനിന്ന് പന്ത്രണ്ടു മിനിറ്റ് നേരമാണ് ഹസ്താരവങ്ങളാൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്.

താൽക്കാലികമായ പ്രശ്നങ്ങളെ പർവതീകരിച്ചു കാണാതെ ധൈര്യസമേതം പുഞ്ചിരിയോടെ ഏറ്റെടുക്കാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ തമാശയാണ്. ഇന്നനുഭവിക്കുന്ന എല്ലാ വിഷമതകളും തൽക്കാലത്തേക്കു മാത്രമുള്ളതാണ് എന്നു മനസിലാക്കുക. ചിരിച്ചുകൊണ്ട് സംഘർഷങ്ങൾക്ക് അയവ് വരുത്താം. മാനസിക സംഘർഷം ലഘൂകരിക്കുമ്പോൾ ശരീരം ആരോഗ്യമുള്ളതാകും. അതുകൊണ്ടല്ലേ ‘ചിരി ആയുസ് കൂട്ടും’ എന്നു പറയുന്നത്. പ്രസന്നതയോടും പ്രസരിപ്പോടും വിജയത്തിലേക്ക് മുന്നേറാം.