കഷ്ടപ്പെട്ടു സമ്പാദിച്ച മുതല്‍ മോഷ്ടിക്കാന്‍ മറ്റാരെങ്കിലും ശ്രമിച്ചാല്‍ ആരായാലും എതിര്‍ക്കും. ശ്രീലങ്കിലെ ഒരു പുള്ളിപ്പുലിയും അതാണു ചെയ്തത്. പക്ഷെ മോഷ്ടിക്കാന്‍ വന്ന ആള് ചില്ലറക്കാരനല്ലായിരുന്നു. പത്തടിയോളം നീളമുള്ള മുതലയാണ് പുള്ളിപ്പുലി വേട്ടയാടിയ കാട്ടുപോത്തിന്‍റെ കുഞ്ഞിനെ മോഷ്ടിക്കാനെത്തിയത്. ശ്രീലങ്കയിലെ യാലാ നാഷണൻ പാർക്കിൽ നിന്നും ബെർട്ടി ഗ്രിഗറി എന്ന ഫൊട്ടോഗ്രഫർ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
ഒരു മുതലയല്ല ഒരു കൂട്ടം മുതലകളാണ് നദിക്കരയില്‍ പുലി വേട്ടയാടിയ പോത്തിനെ ലക്ഷ്യമാക്കി തുടക്കത്തിലെത്തിയത്. അപകടം മണത്ത പുള്ളിപ്പുലി മുതലക്കൂട്ടത്തെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂട്ടത്തില്‍ വലിപ്പം കൂടിയ മുതല അങ്ങനെ പിന്മാറാൻ തയാറല്ലായിരുന്നു.പുലിയുടെ വിരട്ടലിനെ ഒന്നും വകവയ്ക്കാതെ കരയിലേക്ക് കയറി ഇരയെ ലക്ഷ്യമാക്കിയെത്തി.
എന്നാല്‍ ഭീമൻ മുതലയുടെ മൂന്നിലൊന്ന് മാത്രം നീളമുള്ള പുലി താൻ കഷ്ടപ്പെട്ടു പിടിച്ച ഇരയെ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഇരയെ വിഴുങ്ങാന്‍ വാ പൊളിച്ച് വന്ന മുതലയുടെ ചെകിട്ടത്തു തന്നെ പുലി ഒന്നു പൊട്ടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മുതല പതറി പിന്നോട്ട് പോയി. എന്നാല്‍ തല്ല് കൊടുത്തത് വേണ്ടിയിരുന്നില്ലെന്ന് അടുത്ത നിമിഷത്തില്‍ തന്നെ പുള്ളിപ്പുലിക്കു തോന്നി. അടി കിട്ടിയതോടെ സമനില തെറ്റിയ മുതല പിന്നീട് നടത്തിയത് കണ്ണും പൂട്ടിയുള്ള ആക്രമണമായിരുന്നു. പുള്ളിപ്പുലി വേട്ടയാടി പിടിച്ച പോത്തിനെ മുതല കൊണ്ടുപോയിയെന്നു മാത്രമല്ല പുള്ളിപ്പുലി ജീവനും കൊണ്ടോടുകയും ചെയ്തു. കഷ്‌പ്പെട്ടു പിടിച്ച കാട്ടുപോത്തിനെ രുചിച്ചു നോക്കാൻ പോലും പാവം പുള്ളിപ്പുലിക്കായില്ല.