കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ ഒരു തടാകമുണ്ട്. വെറും തടാകമല്ല. വര്‍ഷം മുഴുവന്‍ വെള്ളം വെട്ടിത്തിളച്ചു കൊണ്ടിരിക്കുന്ന ഒരു തടാകം. 87-90 ഡിഗ്രി സെൽഷ്യസായിരിക്കും ഈ തടാകത്തിലെ ജലത്തിന്റെ താപനില. മോൺ ട്രയോസ് പിറ്റണ്‍സ് ദേശീയ പാര്‍ക്കിലെ മലമുകളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകം ഇങ്ങനെ തിളക്കുന്നതിന് പിന്നില്‍ പ്രവർത്തിക്കുന്ന് ഭൂമിയുടെ ഉള്ളില്‍ നിന്നെത്തുന്ന ചൂടു വാതകങ്ങളാണ്. 7000 ഹെക്ടര്‍ വലിപ്പമുള്ള ഈ ദേശീയ പാര്‍ക്ക് ഭൂമിക്കടിയില്‍ നിന്നുള്ള ചൂടരുവികളാലും അഗ്നി പര്‍വതങ്ങളാലും ചുറ്റപ്പെട്ടതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തിളയ്ക്കുന്ന തടാകമാണിത്.
ഈ തടാകത്തിന് മറ്റൊരു പേര് കൂടിയുണ്ട് ഫ്രൈയിങ് പാന്‍ തടാകം അഥവാ വറ ചട്ടി തടാകം. വറചട്ടിയുടെ ആകൃതിയാണ് ഈ തടാകത്തിനുള്ളത്. പാറക്കുഴിക്ക് സമാനമാണിത്. മലമുകളിൽ നിന്നും ഇവിടേക്കൊഴുകിയെത്തുന്ന രണ്ട് അരുവികളില്‍ നിന്നാണു തടാകത്തിലേക്കു വെള്ളമെത്തുന്നത്. ഭൂമിയുടെ മാന്‍റിലില്‍ നിന്നു മുകളിലേക്കെത്തുന്ന ലാവയുടെ ചൂടാണ് ഈ തടാകത്തെ തളിപ്പിക്കുന്നത്. ലാവകള്‍ അഗ്നിപര്‍വ്വത മുഖത്തെത്തി പുറത്തേക്കൊഴുകുമ്പോള്‍ ഭൂമിക്കടിയില്‍ വച്ചുതന്നെ ഇവയുടെ ചൂട് ആവിയായി വിള്ളലുകളിലൂടെ പുറത്തേക്കെത്തും. ഡൊമിനികയിലെ ഈ തിളക്കുന്ന തടാകത്തിനടിയിലും ഇങ്ങനെ ഒരു വിള്ളലുണ്ടാകാം.
ചാരനിറം കലര്‍ന്ന നീല നിറമാണ് ഈ തടാകതത്തിലെ വെള്ളത്തിന്. ചിലസമയത്ത് ചായ ഉണ്ടാക്കാന്‍ പാകത്തില്‍ ഇതിലെ വെള്ളം തിളച്ചു മറിഞ്ഞിരിക്കും. അതായത് 90 ഡിഗ്രി സെല്‍ഷ്യസില്‍. 76 മീറ്ററാണ് ഈ തടാകത്തിന്‍റ ചുറ്റളവ്. 60 മീറ്റര്‍ വരെ ആഴവും തടാകത്തിനു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഏറിയുംകുറഞ്ഞുമിരിക്കും. 1880 ല്‍ പൂര്‍ണ്ണാമായും വറ്റിയ ചരിത്രവും ഈ തടാകത്തിനുണ്ട്. അടുത്തിടെ 2004 ല്‍ 10 മീറ്റര്‍ വരെയായി തടാകത്തിലെ ജലനിരപ്പു കുറഞ്ഞിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് തന്നെ ഇത് 30 മീറ്ററായി ഉയരുകയും ചെയ്തു.
തടാകത്തിനടിയിലെ വിടവിലൂടെ ലാവയില്‍ നിന്നുള്ള ആവി കടന്നുവരാത്ത സമയത്ത് വെള്ളം അതിലൂടെ താഴേക്ക് ഒഴുകുന്നതാകാം പെട്ടെന്നുള്ള ഈ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്നാണു കരുതുന്നത്. ഭൂമിക്കടിയില്‍ നിന്നുള്ള ആവിയുടെ വരവു ശക്തമാകുമ്പോള്‍ ചിലപ്പോള്‍ ഫൗണ്ടെൻ പോലെയും തടാകം കാണപ്പെടാറുണ്ട്. 1875 ൽ ഡൊമിനിക്കയിൽ ജോലിക്കായെത്തിയ രണ്ടു ബ്രിട്ടീഷുകാരാണ് മലമുകളിലെ ഈ തിളയ്ക്കുന്ന തടാകം കണ്ടെത്തിയത്.