ഹാര്‍വി കൊടുങ്കാറ്റിന്‍റെയും മഴയുടെയുമൊപ്പം ടെക്സാസിലും സമീപപ്രദേശങ്ങളിലുമെത്തിയത് നിരവധി മുതലകളും ചീങ്കണ്ണികളും പാമ്പുകളുമാണ്. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തായാവുകയും ചെയ്തു. കൊടുങ്കാറ്റ് ഒടുങ്ങുകയും പ്രളയജലം പിന്‍മാറുകയും ചെയ്തപ്പോള്‍ വീടുവിട്ടവര്‍ പലരും തിരിച്ചെത്തി. എന്നാൽ മിക്ക വീടുകളിലും തിരികെയെത്തിയ വീട്ടുകാരെ കാത്തിരിക്കുന്നത് കൂറ്റൻ മുതലകളും പാമ്പുകളുമൊക്കെയാണെന്നതാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
ഹൂസ്റ്റണ്‍ തടാകത്തിനു സമീപമുള്ള തന്‍റെ വീട്ടിലേക്ക് ബ്രയാന്‍ ഫോസ്റ്റര്‍ എത്തുമ്പോള്‍ കണ്ട കാഴ്ചയും വ്യത്യസ്തമല്ലായിരുന്നു. 9 അടി നീളമുള്ള കൂറ്റന്‍ ചീങ്കണ്ണിയാണ് ഊണുമുറിയിലെ തീന്‍മേശയ്ക്ക് താഴെ ബ്രയാന്‍ ഫോസ്റ്ററിനെ കാത്തിരുന്നത്. വെള്ളപ്പൊക്കത്തിനു ശേഷം വീട് വൃത്തിയാക്കാനെത്തിയതായിരുന്നു ബ്രയാന്‍. ചീങ്കണ്ണിയെ കണ്ടതോടെ ബ്രയാന്‍ ടെക്സാസ് പോലീസിനെ വിളിച്ചു.
20 മിനിട്ടിനുള്ളില്‍ വന്യജീവി രക്ഷാവിഭാഗമെത്തി മുതലയെ പിടികൂടി. അന്നേ ദിവസം ഈ സംഘം പിടികൂടുന്ന നാലാമത്തെ ജീവിയായിരുന്നു ഈ ചീങ്കണ്ണി. ഈ മേഖലയിലുള്ള മറ്റു മൂന്ന് വീടുകളില്‍ നിന്ന് പിടികൂടിയത് പെരുമ്പാമ്പുകളായിരുന്നു.
വരും ദിവസങ്ങളിലും ഇതേ രീതിയില്‍ നിരവധി മൃഗങ്ങളെ വീടുകളില്‍ നിന്നും മനുഷ്യവാസപ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയേക്കാമെന്നാണ് വന്യജീവി സുരക്ഷാ വിഭാഗത്തിന്റെ നിഗമനം. കരുതുന്നത്. ഇവർ പിടികൂടുന്ന ജീവികളെ കാട്ടിലേക്കും തടാകങ്ങളിലുമായി തിരികെ അയയ്ക്കുകയാണ് ചെയ്യുന്നത്.