ചെറിയ ടിന്നുകളിലടച്ചു രാജവെമ്പാലകളെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. ഹോങ്കോങ്ങിൽ നിന്നും ലൊസാഞ്ചലസിലേക്ക് തപാൽ മാർഗം അയച്ച കവറിലാണ് ടിന്നുകളിലടച്ച നിലയിൽ ജീവനുള്ള രാജവെമ്പാലകളെ കണ്ടെത്തിയത്. കലിഫോർണിയയിലെ വീട്ടിലേക്ക് തപാല്‍ മാർഗ്ഗം ഇവയെ കടത്താനായിരുന്നു പിടിയിലായ യുവാവിന്റെ പദ്ധതി. കലിഫോർണിയക്കാരനായ റോഡ്രിഗോ ഫ്രാങ്കോയെന്ന യുവാവാണ് അനധികൃതമായി ഇഴജന്തുക്കളെ സൂക്ഷിച്ചതിനു യുഎസിൽ പിടിയിലായത്
അതീവവംശനാശഭീഷണി നേരിടുന്ന ജീവികളെ അനധികൃതമായി കടത്തിയതിനാണ് റോഡ്രിഗോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രണ്ടടിയോളം നീളമുള്ള രാജവെമ്പാലയുടെ കുഞ്ഞുങ്ങളെയാണ് ടിന്നിലടച്ച നിലയിൽ കസ്റ്റംസും അതിർത്തിരക്ഷാസേനയിലെ അംഗങ്ങളും ചേർന്ന് കണ്ടെടുത്തത്. ഹോങ്കോങ്ങിൽ നിന്നും തപാലിൽ അയച്ചതായിരുന്നു ഇവയെ. ഇവയോടൊപ്പം അപൂർവ ഗണത്തിൽ പെട്ട ചൈനീസ് ആൽബിനോ ആമകളും ഉണ്ടായിരുന്നു. ടിന്നിലടച്ച നിലയിൽ കണ്ടെത്തിയ രാജവെമ്പാലകളെ ഫ്രാങ്കോയ്ക്ക് കൈമാറിയില്ലെങ്കിലും ഇയാളുടെ നീക്കം നിരീക്ഷിക്കാനായി അധികൃതർ ആമകളെ തപാൽവഴി വീട്ടിലെത്തിച്ചിരുന്നു.
തുടർന്ന് ഫ്രാങ്കോയുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ ടാങ്കിനുള്ളിൽ നിന്നും മുതലക്കുഞ്ഞുങ്ങള്‍, ചീങ്കണ്ണികൾ, അപൂർവ ഗണത്തിൽപ്പട്ട ആമകൾ എന്നിവയേയും കണ്ടെത്തി.ഇവിടെ നിന്നും കണ്ടെത്തിയ എല്ലാ ജീവികളും യുഎസിലെ സംരക്ഷിത വിഭാഗത്തിൽ പെടുന്ന മൃഗങ്ങളാണ്.മുൻപും കപ്പൽ മാർഗം 20 രാജവെമ്പാലകളെ കടത്താൻ ശ്രമിച്ചെങ്കിലും അവയെല്ലാം മരണപ്പെടുകയായിരുവെന്നും ഫ്രോങ്കോ സമ്മതിച്ചിട്ടുണ്ട്. ഹോങ്കോങിൽ നിന്നും യുഎസിലേക്ക് മൃഗങ്ങളെ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഫ്രാങ്കോയെന്നാണ് അധികൃതരുടെ നിഗമനം. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇപ്പോൾ ഫ്രാങ്കോയുടെ മേൽ ചുമത്തിയിരിക്കുന്നത്.
Read More Environment News