പിണക്കത്തിന്റെ കാര്യത്തിൽ കുട്ടികളാണോ ആനകളാണോ മുന്നിൽ എന്നു ചോദിച്ചാൽ ഇപ്പോൾ കോട്ടയംകാർ പറയും ആനകളാണ് മുന്നിലെന്ന്. ഈ പിണക്കത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് ശനിയാഴ്ച കോട്ടയത്തിനടുത്ത് കാരാപ്പുഴയിൽ നടന്നത്. ‘ഭാരത് വിശ്വനാഥൻ’ എന്ന കുറുമ്പൻ ആനയാണിതിലെ കഥാനായകൻ. കോട്ടയം ഭാരത് ആശുപത്രി ഉടമ വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന.
പതിവുപോലെ പാപ്പാൻമാർ തളയ്ക്കാൻ കൊണ്ടുപോയതാണ് വിശ്വനാഥനെ. എന്നാൽ കുറുമ്പു കാട്ടിയപ്പോള്‍ ശകാരിച്ചത് കക്ഷിക്ക് പിടിച്ചില്ല. ഉടൻതന്നെ പിണങ്ങിയോടി. പാപ്പാൻമാർ പിന്നാലെയും. ആരു വിളിച്ചിട്ടും വിശ്വനാഥൻ നിന്നില്ല. ആദ്യം പ്രധാന റോഡിലൂടെയും പിന്നീട് മുന്നിൽക്കണ്ട ഇടവഴിയിലൂടെയുമൊക്കെയായിരുന്നു ആനയുടെ ഓട്ടം. ഈ ഓട്ടം അവസാനിച്ചത് കാരാപ്പുഴ ചെറുകര ക്ഷേത്രത്തിനു സമീപത്തെ ചെളിനിറഞ്ഞ പാടശേഖരത്തിലായിരുന്നു. ആനയിടഞ്ഞെന്നറിഞ്ഞതോടെ നാട്ടുകാരും ചുറ്റുംകൂടി.
നാട്ടുകാരും പാപ്പാൻമാരുമൊക്കെ ചുറ്റും കൂടിയതോടെ ചെളിയിൽ ഇറങ്ങിയ ആനയും ഉഷാറായി. പാപ്പാൻമാർ മാറിമാറി വിളിച്ചിട്ടും ചെളിയിൽനിന്നു കയറാൻ വിശ്വനാഥൻ കൂട്ടാക്കിയില്ല. എന്നാൽ അൽപനേരം കഴിഞ്ഞതോടെ കളി കാര്യമാകാൻ തുടങ്ങി . ആനയുടെ കഴുത്തോളം ചെളിയിൽ മുങ്ങാൻ തുടങ്ങി. അതോടെ ആനയെ ബലംപ്രയോഗിച്ച് കരയിൽ കയറ്റാനായി ശ്രമം. പാപ്പാൻമാർ ചെളിയിൽ ഇറങ്ങി ആനയുടെ വയറിനടിയിലൂടെയയും കഴുത്തിലും മറ്റും വടംകൊണ്ട് ബന്ധിച്ച് വലിച്ചു കയറ്റാനായിരുന്നു ശ്രമിച്ചത്. ഇതിനായി ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള വിനോദെന്ന ആനയാണെത്തിയത്.
എന്നാൽ ചെളിയിൽ നിന്നും രക്ഷിക്കാനെത്തിയ ജേഷ്ഠൻ വിനോദിനെയും വിശ്വനാഥൻ വട്ടം കറക്കി. വിനോദ് കരയിലേക്ക് വലിക്കുമ്പോൾ മറുവശത്തേക്ക് പോകാനായിരുന്നു വിശ്വനാഥന്റെ ശ്രമം. ചെളിയിൽ ഇരുന്നും കിടന്നുമൊക്കെ കക്ഷി തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഒടുവിൽ ആനയുടെ പിണക്കമറിഞ്ഞ് അനുനയിപ്പിക്കാനായി ഉടമയും മക്കളുമെല്ലാമെത്തി. ഏകദേശം മൂന്നര മണിക്കൂറോളം എല്ലാവരേയും വട്ടംകറക്കിയ ശേഷമാണ് ആനയെ വലിച്ചു കരയ്ക്കു കയറ്റാനായത്. അപ്പോഴേക്കും വിശ്വനാഥൻ പിണക്കമെല്ലാം മാറി നല്ല കുട്ടിയായിരുന്നു. ഉടമകളുടെ സ്നേഹവും തലോടലുമൊക്കെയേറ്റുവാങ്ങി ശാന്തനായിട്ടായിരുന്നു അവിടെനിന്നും വിശ്വനാഥന്റെ മടക്കം. എന്തായാലും മൂന്നര മണിക്കൂറോളം നാട്ടുകാരെ രസിപ്പിച്ച ആനപ്പിണക്കം ഒടുവിൽ ശുഭപര്യവസായിയായി.