ADVERTISEMENT

ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള നോവലിലൂടെ പ്രശസ്തമായ റുമേനിയയിലെ കാർപാത്യൻ മേഖലയിലുള്ള ആർതർ എന്ന 17 വയസ്സുകാരൻ കരടിയെ വെടിവച്ചു കൊന്ന ലിക്കൻസ്റ്റൈനിലെ രാജകുമാരനായ ഇമാനുവൽ വോണ്ട്സ് വെട്ടിലായി. സംഭവം രാജ്യാന്തര ശ്രദ്ധ നേടുകയും വിവിധ മൃഗസംരക്ഷണ സംഘടനകൾ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് ഇത്. ഇതെത്തുടർന്ന് രാജകുമാരനെതിരായി റുമേനിയൻ പരിസ്ഥിതി മന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബ്രൗൺ കരടിയാണ് ആർതർ.

റുമേനിയയിൽ ലൈസൻസ് ലഭിച്ചാൽ നായാട്ടിന് അവസരം ലഭിക്കും. 8400 ഡോളർ (ഏകദേശം അഞ്ചരലക്ഷത്തോളം രൂപ) നൽകിയാണ് രാജകുമാരൻ ലൈസൻസ് നേടിയത്. നാലു ദിവസത്തേക്കായിരുന്നു ഇത്. വേട്ടയ്ക്കിറങ്ങിയ രാജകുമാരൻ ആർതറിനെ കൊന്നു. ഈ കരടിയെ ഒൻപതു വർഷമായി ഏജന്റ് ഗ്രീൻ എന്ന പരിസ്ഥിതി എൻജിഒ നിരീക്ഷിച്ചു വരികയായിരുന്നു. മൃഗത്തിന്റെ കൊലപാതകത്തിനെതിരെ ഇപ്പോഴവർ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കാട്ടിനുള്ളിൽ ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ മര്യാദയ്ക്കു ജീവിച്ച ആർതറിനെ കൊന്നതെന്തിനെന്നു രാജകുമാരൻ വ്യക്തമാക്കണമെന്നാണ് അവരുടെ ഡിമാൻഡ്.

റുമേനിയയിലെ നിയമപ്രകാരം വിനോദത്തിനായുള്ള വേട്ടയാടൽ നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഒരു മൃഗം കാടിനു സമീപമുള്ള നാട്ടുകാർക്കും മറ്റും ജീവനു ഭീഷണിയാകുന്ന സ്ഥിതിയിൽ, അതിനെ വേട്ടയാടിക്കൊല്ലാനുള്ള അനുവാദം വേട്ടക്കാർക്കു ലഭിക്കും. ഈ വ്യവസ്ഥ ദുരുപയോഗപ്പെടുത്തുകയാണു വേട്ടക്കാരെന്നാണ് ഏജന്റ് ഗ്രീന്റെ വാദം. ആർക്കെങ്കിലും വേട്ടയാടാൻ ആഗ്രഹം തുടങ്ങിയാൽ ഏതെങ്കിലും ഗ്രാമത്തിലെത്തി അവിടെ മൃഗങ്ങൾ ശല്യമുണ്ടാക്കുന്നു എന്നു നാട്ടുകാരെക്കൊണ്ട് സത്യവാങ്മൂലം കൊടുപ്പിച്ചാൽ മതി.വേട്ടയാടാനുള്ള ‘ഹണ്ടിങ് പെർമിഷൻ’ ഉടനടി കിട്ടുമെന്ന് ഏജന്റ് ഗ്രീൻ പറയുന്നു.

ആർതറിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചത്. റുമേനിയയിലെ ട്രാൻസിൽവാനിയൻ മേഖലയിലുള്ള ഒജ്ഡുല എന്ന ഗ്രാമത്തിൽ ഒരു പെൺകരടിയുടെ ശല്യം കുറച്ചുനാളായി കൂടി വരികയായിരുന്നു. അടുത്ത കാലത്ത് മൂന്ന് കുഞ്ഞുങ്ങൾക്കു ജന്മമേകിയ ഈ കരടി ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ ഇറങ്ങുകയും പ്രദേശവാസികളെ ആക്രമിക്കുകയും ചെയ്യുന്നതു പതിവായിരുന്നു. ഇതെത്തുടർന്ന് ഈ കരടിയെ വേട്ടയാടാനാണ് ഇമ്മാനുവൽ രാജകുമാരനു ഹണ്ടിങ് ലൈസൻസ് നൽകിയത്.

യൂറോപ്പിലെ വിനോദവേട്ടക്കാർക്കിടയിൽ ട്രോഫി പോയിന്റ്സ് എന്നൊരു സംവിധാനമുണ്ട്. 600 ആണ് പരമാവധി പോയിന്റ്. നല്ല വലുപ്പമുള്ള ആൺകരടികളെ വേട്ടയാടുന്നവർക്ക് ഇതിൽ ഏറ്റവും ഉയർന്ന പോയിന്റ് ലഭിക്കും. എന്നാൽ ഒരു പെൺകരടിയെ വേട്ടയാടിയാൽ അധികം പോയിന്റ് ഒന്നും കിട്ടില്ല. ഇതുകൊണ്ടായിരിക്കാം, പെൺകരടിയെ വേട്ടയാടാനിറങ്ങിയ രാജകുമാരൻ അതിനെ വിട്ട് 592 പോയിന്റുള്ള ആർതറിനെ ലക്ഷ്യമിട്ടതെന്നു കരുതുന്നു. ഇക്കാര്യത്തിൽ ലിക്കൻസ്റ്റൈന്റെ ഔദ്യോഗിക പ്രതികരണവും ലഭിച്ചിട്ടില്ല. റുമേനിയ അന്വേഷണം പ്രഖ്യാപിച്ചതോടെ കരടിക്കൊലപാതകം ഒരു നയതന്ത്ര പ്രശ്നമായി വികസിച്ചിട്ടുണ്ട്. ലിക്കൻസ്റ്റൈനിലെ ഭരണാധികാരമുള്ള രാജകുടുംബത്തിൽ പെട്ടയാളാണ് പ്രതി ഇമ്മാനുവൽ. 

 ഏകദേശം ആറായിരത്തോളം ബ്രൗൺ കരടികൾ റുമേനിയയിലുണ്ടെന്നാണു കണക്ക്. നാച്ചുറ 2000 എന്നു പേരിട്ടിരിക്കുന്ന പരിസ്ഥിതി ലോലമേഖലയിലാണു വേട്ടയാടൽ നടന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ പക്ഷിമൃഗാദികൾ വസിക്കുന്ന സ്ഥലമാണ് ഇത്. വേട്ടയാടലിനെ ചെറുക്കാനുള്ള റുമേനിയൻ നിയമങ്ങൾ വളരെ ദുർബലമാണെന്ന് അഭിപ്രായമുണ്ട്. 

English Summary: Liechtenstein prince accused of poaching ‘Romania’s largest bear’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com