Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീറ്റപ്പുൽ കൃഷി ; വരുമാനം മാസം 1.20 ലക്ഷം രൂപ!!

വാസന്തി വാസന്തി പുല്ലുവണ്ടിക്കരുകിൽ. ഫോട്ടോ : കെ.സി.സൗമിഷ്

ഫിസിക്സിൽ പിഎച്ച്ഡി നേടാനൊരുങ്ങുന്ന ഇൗ വീട്ടമ്മയുടെ െഎശ്വര്യം ഇപ്പോൾ തീറ്റപ്പുല്ലാണ്

തെങ്ങിൻതോപ്പിൽ തഴച്ചുവളർന്ന തീറ്റപ്പുല്ലിനിടയിൽ വാസന്തിക്കു മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടെന്നു പറയുന്നതിൽ തെറ്റില്ല. നാട്ടുകാരെ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഫോഡർ റിസോഴ്സ് പേഴ്സണായി 6500 രൂപ ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു അത് . ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡോക്ടറേറ്റ് എടുക്കാൻ വേണ്ട പണം സമ്പാദിക്കുന്നതിനായി പുൽക്കൃഷിയുടെ പ്രചാരകയായ ഇൗ വീട്ടമ്മയെ ഇന്ന് ലക്ഷങ്ങളുടെ അറ്റാദായമുള്ള സംരംഭകയാക്കിയിരിക്കുകയാണ് െഎശ്വര്യ ദേവത.

സ്ഥിരവരുമാനത്തിനു വേണ്ടി തീറ്റപ്പുല്ല് കൃഷി ചെയ്യാമെന്ന ആശയം വീട്ടുകാർക്കും നാട്ടുകാർക്കും ദഹിക്കുന്നില്ലെന്നു കണ്ടപ്പോൾ അറ്റകൈ പ്രയോഗമായാണ് വാസന്തി തീറ്റപ്പുല്ല് സ്വയം കൃഷി ചെയ്തു തുടങ്ങിയത്.

പാലക്കാട് എരുത്തേമ്പതിയിലെ തറവാടിനു സമീപം ഒന്നരയേക്കറിൽ കഴിഞ്ഞ വർഷംമുമ്പ് വാസന്തി പുല്ലുവളർത്തി തുടങ്ങിയത് അങ്ങനെ.പശുവിനു കൊടുത്തു പാലാക്കാനല്ല, നാട്ടുകാർക്ക് വിറ്റ് പണമാക്കാനാണ് വാസന്തി പുൽകൃഷി നാടത്തുന്നതെന്നറിഞ്ഞ് പലരും കൗതുകപൂർവം നോക്കി.

തഴച്ചുവളര്‍ന്ന തീറ്റപ്പുല്ല് മലബാർ ക്ഷീരോൽപാദക യൂണിയൻ വാങ്ങി കൃഷിക്കാർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കിലോയ്ക്ക് മുന്നര രൂപ നിരക്കിൽ തീറ്റപ്പുല്ല് നൽകിയ വരുമാനം കണ്ട് കൃഷി ആരംഭിക്കാൻ തയാറായവരിൽ വാസന്തിയുടെ അച്ഛനുമുണ്ടായിരുന്നു.

വാസന്തിയും തൊഴിലാളികളും പുൽക്കെട്ടുകളുമായി വാസന്തിയും തൊഴിലാളികളും. ഫോട്ടോ : കെ.സി.സൗമിഷ്

തറവാടിനോടു ചേർന്നുള്ള എട്ടേക്കർ സ്വന്തം ഭൂമിയിലും 22 ഏക്കർ പാട്ടഭൂമിയിലുമായി ആകെ 30 ഏക്കർ പുൽകൃഷിയാണ് ഇന്നു വാസന്തിക്കുള്ളത്. ദിവസേന നാലു ടണ്‍ തീറ്റപുല്ല് ചെത്തി ലോറിയിൽ കയറ്റി കർഷകഭവനങ്ങളിലെത്തിക്കുന്ന ഇൗ ഗ്രാമീണ സംരംഭകയുടെ ഒരു ദിവസത്തെ അറ്റാ‍ദായം നാലായിരം രൂപയാണ്, എല്ലാ ദിവസം വിപണനം നടന്നാൽ മാസം 1.20 ലക്ഷം രൂപ!!

കഴിഞ്ഞ മാസം 65 ടൺ തീറ്റപ്പുല്ല് നൽകിയ വാസന്തി മിൽമയുടെ ഫോഡർ റൂട്ട് പദ്ധതിയിലൂടെ ഇതുവരെ നാലുലക്ഷം കിലോ പുല്ല് മലബാറിലെ തോഴുത്തുകളിലെത്തിച്ചിട്ടുണ്ട്. മലബാർ യൂണിയനിലെ മാനേജിങ് ഡയറക്ടർ കെ.ടി.തോമസ്, ഡോ. ജോർജ് തോമസ്, ജോസ് സൈമൺ, പുഷ്പരാജ് തുടങ്ങിയവരുടെ പ്രോത്സാഹനമാണ് തന്റെ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്ന് വാസന്തി അനുസ്മരിച്ചു.

സ്വന്തം കൃഷിയിൽനിന്നും മാത്രമല്ല വാസന്തിയുടെ വരുമാനം, ഫോഡർ‌ റിസോഴ്സ് പേഴ്സണൈന്ന നിലയിൽ വാസന്തി പുല്‍കൃഷിയിലേക്കു കൊണ്ടുവരുന്ന കര്‍ഷകർ ഉൽപാദിപ്പിക്കുന്ന ഒാരോ കിലോ പുല്ലിനും 20 പൈസ നിരക്കില്‍ മിൽമ പ്രതിഫലം നൽകുന്നുണ്ട്്.

ഗ്രാമത്തിലെ ഒട്ടേറെ കർഷകർ ഇപ്പോൾ പുൽകൃഷിക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു വാസന്തി ചൂണ്ടിക്കാട്ടി . ഇവർക്കെല്ലാം വേണ്ട ഉപദേശ നിർദേശങ്ങളും പ്രോത്സാഹനവുമായി സ്കൂട്ടറിൽ ഗ്രാമം ചുറ്റുന്ന ഇൗ യുവതി നാടിന്റെ തന്നെ െഎശ്വര്യമായി മാറിയിരിക്കുകയാണിത്.

തെങ്ങിൻതോപ്പുകളാല്‍ സമൃദ്ധമായ എരുത്തേമ്പതിയിൽ പലയിടത്തും തീറ്റപ്പുൽകൃഷി കാണാം . തീറ്റപ്പുല്ലിനു സ്ഥിരമായി നനവും വളവും നൽകിത്തുടങ്ങിയതോടെ തെങ്ങുകളില്‍ നിന്നുള്ള വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായെന്നു സംഘം സെക്രട്ടറിയും മറ്റൊരു പുൽകർഷകനുമായ ബാബു പറഞ്ഞു. അഞ്ചേക്കർ സ്ഥലത്താണ് ഇദ്ദേഹം തീറ്റപ്പുല്ല കൃഷി ചെയ്യുന്നത്.

സിഒ3, സിഒ4, സിഒ5 ഇനങ്ങൾക്കു പുറമേ സ്വകാര്യ വിത്തുകമ്പനിയ അഡ്വാന്റയുടെ രണ്ട് തീറ്റപ്പുല്ലിനങ്ങളും വാസന്തിതന്റെ കൃഷിയിടത്തിൽ പരീക്ഷിച്ചുവരികയാണ്. ഷുഗർഗ്രേഡ്, ന്യുട്രിഫീഡ് എന്നീ ഇനങ്ങളാണ് ഇവിടെ പരീക്ഷിക്കുന്നത്. കുറഞ്ഞ കാലംകൊണ്ട് മികച്ച വിളവ് നല്‍കുമെന്നതും പശുക്കൾ താൽപര്യത്തോടെ ഭക്ഷിക്കുമെന്നതു പോഷകമൂല്യം കൂടുതലുണ്ടെന്നതുമാണ് ഇൗയിനങ്ങളുടെ മെച്ചമെന്ന് വാസന്തി ചൂണ്ടിക്കാട്ടി.

തീറ്റപ്പുല്ല് കൃഷി തെങ്ങിൻ തോപ്പിലെ തീറ്റപ്പുൽകൃഷി . ഫോട്ടോ : കെ.സി.സൗമിഷ്

സിഒ4 ഒരു വിളവെടുപ്പിൽ ഏക്കറിനു 10 ടൺ കിട്ടുമ്പോൾ നുട്രിഫീഡ് 14.5 ടണ്ണും ഷുഗർഗ്രേഡ് 17.5 ടണ്ണും കിട്ടുന്നതായാണ് വാസന്തിയുടെ കണക്ക് . വളപ്രയോഗം അൽപം കൂടി കാര്യക്ഷമമാക്കിയാൽ ഇൗ വിളവ് ഇനിയും വർക്കുമെന്നാണ് ഇവർ കരുതുന്നത്. കൃഷിവകുപ്പിന്റെ എരുത്തേമ്പതി ഫാമിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലം പുൽക്കൃഷിക്കായി വിട്ടുനൽകണമെന്നു അപേക്ഷിച്ചിട്ടുണ്ട്. ഫാം അധികൃതർ കനിഞ്ഞാൽ ഇനിയുമേറെ തൊഴുത്തുകളിൽ തീറ്റപ്പുല്ലെത്തിക്കാമെന്ന ആത്മവിശ്വാസവും വാസന്തി പ്രകടിപ്പിക്കുന്നു.

പരമ്പരാഗത സൈലേജ് നിർമാണത്തിന്റെ പ്രയാസങ്ങൾ ഒഴിവാക്കുന്ന പ്ലാസ്റ്റിക് ചാക്കുകളിലെ പോർട്ടബിൾ സൈലേജ് നിർമാണം വാസന്തി ചെറിയ തോതിൽ തുടങ്ങിക്കഴിഞ്ഞു. വലിയ മുതൽ മുടക്കിൽ സൈലേജ് നിർമാണ ഫാക്ടറി തന്നെ തുടങ്ങാനുള്ള ആലോചനയുമുണ്ട്. എന്നാൽ മഴക്കാലത്തു പോലും തീറ്റപ്പുല്ലിന് ആവശ്യക്കാരെ കണ്ടെത്തി നല്‍കാൻ മലബാർ ക്ഷീരോൽപാദനകയൂണിയനു കഴിയുന്നതിനാല്‍‌ സൈലേജ് നിർമാണം അത്ര ഉഷാറായിട്ടില്ലെന്നു മാത്രം.

ഫോൺ -9539585657

തീറ്റപ്പുൽ വിപ്ലവവുമായി മലബാർ യൂണിയൻ

ക്ഷീരോൽപാദനത്തിന്റെ അനുബന്ധതൊഴിലെന്നതിനപ്പുറം പശുവില്ലാത്തവർക്കും വരുമാനമേകുന്ന വിളയായി തീറ്റപ്പുല്ല് മാറുകയാണ്. സ്ഥിരമായും വേണ്ടത്ര അളവിലും പുല്ല് എത്തിക്കുന്നവരിൽ നിന്നും പുല്ല് വാങ്ങാൻ തയാറുള്ള ഒട്ടേറെ ഡയറി ഫാമുകൾ കേരളത്തിലുണ്ട്. തീറ്റപ്പുല്ല് ആവശ്യാനുസരണം ലഭ്യമാകുന്ന ഒരു വിപണി ലക്ഷ്യമിട്ട് തീറ്റപ്പുൽ സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിലാണ് മലബാർ ക്ഷീരോൽപാദക യൂണിയൻ.

കുറഞ്ഞത് അഞ്ച് ഏക്കറെങ്കിലും പുൽകൃഷി നടത്തുകയും അവിടെനിന്നുള്ള പുല്ല് യൂണിയൻ അംഗങ്ങളായ കര്‍ഷകർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ മൂലധന സബ്സിഡി നൽകുന്ന പദ്ധതി വലിയ വിജയമായി. ഒരു കിലോ പുല്ലിനു 3.5 രൂപ നിരക്കിൽ വില നൽകാമെന്ന ഉറപ്പും യൂണിയൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നര രൂപയ്ക്കു വാങ്ങുന്ന പുല്ല് ഒരു രൂപ സബ്സിഡി കുറച്ച ശേഷം രണ്ടര രൂപ നിരക്കിലാണ് ഫോഡർ റൂട്ട് സംവിധാനത്തിലൂടെ കൃഷിക്കാർക്ക് നൽകുക. വർഷം മുഴുവൻ പുല്ല് വളർത്തി കർഷകര്‍ക്കു നൽകുന്നവർക്കേ ഇൗ ആനുകൂല്യങ്ങൾക്ക് അര്‍ഹതയുള്ളൂ.

കഴിഞ്ഞ വര്‍ഷം തുടക്കമിട്ട ഇൗ പദ്ധതിപ്രകാരം വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഏഴ് തീറ്റപ്പുൽ സംരംഭകരെ സജീവമാക്കാൻ മലബാർ മിൽമയ്ക്കു കഴിഞ്ഞു. ഇൗ വർ‌ഷം പത്ത് സംരംഭകർ കൂടി രംഗത്തെത്തുന്നതോടെ ആയിരം ടൺ തീറ്റപ്പുൽ വിൽപനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യൂണിയന്റെ മിൽക് പ്രൊക്യുർമെന്റ് ഒാഫിസർ സി.എ. പുഷ്പരാജ് പറഞ്ഞു.

ഇതിനു പുറമേ 20 സെന്റ് പുൽക്കൃഷിക് 20,000 രൂപയും തീറ്റപ്പുൽ വിളവെടുക്കുന്നതിനുള്ള ബ്രഷ് കട്ടറിനു 30,000 രൂപയും പുല്ല് അരിയുന്നതിനുള്ള ചാഫ് കട്ടറിനു 20,000 രൂപയുമാണ് സബ്സിഡി. മലബാർ യൂണിയനു കൂഴിലുള്ള ജില്ലകളിൽ തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുന്നതിനു ഒാരോ ഫോഡർ റിസോഴ്സ് പേഴ്സണിനെ നിയമിച്ചുകഴിഞ്ഞു. ഹൈബ്രിഡ് തീറ്റപ്പുൽ വിത്ത് വാങ്ങാൻ കിലോഗ്രാമിനു 100 രൂപ സബ്സിഡിയുണ്ട്.

തീറ്റപ്പുൽ സംരംഭകർക്ക് സബ്സിഡി നൽകാനായി മാത്രം സ്വന്തം ഫണ്ടിൽ നിന്നും നാപതുലക്ഷം രൂപയാണ് യൂണിയൻ ഇൗ വർഷം നീക്കിവച്ചിരിക്കുന്നതെന്ന് മലബാർ ക്ഷീരോൽരപാദകയൂണിയൻ മാനേജിങ് ഡയറക്ടർ കെ.ടി തോമസ് ചൂണ്ടിക്കാട്ടി.

സൈലേജ് തയാറാക്കുന്നു പ്ലാസ്റ്റിക് ബാഗിൽ സൈലേജ് തയാറാക്കുന്നു. ഫോട്ടോ : കെ.സി.സൗമിഷ്

സൈലേജ് നിർമാണം ആയാസരഹിതമാക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ യൂണിയനു കീഴിലുള്ള മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നുണ്ട്. ഒരു ക്വിൻറൽ ശേഷിയുള്ള ബാഗിനു 390 രൂപയാണ് വില. എന്നാൽ മലബാർ യൂണിയൻ അംഗങ്ങൾക്ക് 200 രൂപ സബ്സിഡി ലഭിക്കും. മഴക്കാലത്ത് സമൃദ്ധിയായി കിട്ടുന്ന പച്ചപ്പുല്ല് പോഷതസമൃദ്ധമാക്കി സൂക്ഷിക്കാൻ ഇതുപകരിക്കും. പുല്ലുണങ്ങാൻ സാധിക്കുന്ന ഡ്രയർ സൗകര്യത്തോടു കൂടിയ സൈലേജ് ഫാക്ടറികളാണ് ഇനി ആവശ്യമെന്നു കെ. ടി തോമസ് സൂചിപ്പിച്ചു.

ഫോൺ- 9446405990