വളർത്തുനായകളെ കൊന്നു, കുതിരയെ ആക്രമിച്ചു; മൃഗങ്ങളെ ക്രൂരമായി ആക്രമിച്ച ചെന്നായയെ കർഷകൻ നേരിട്ടത്?
Mail This Article
കന്നുകാലികളെ പാർപ്പിച്ചിരിക്കുന്ന ഫാമിലേക്ക് കടന്നുകയറിയ ചെന്നായയെ ഫാം ഉടമ ആയുധങ്ങളുടെ സഹായമില്ലാതെ ആക്രമിച്ചു കൊന്നത്. റഷ്യയിലെ നൊവട്രോയിറ്റ്സ്കോയിലാണ് സംഭവം. ഫാമിൽ കാവലിനുണ്ടായിരുന്നു രണ്ട് വളർത്തുനായകളെ ചെന്നായ കൊല്ലുകയും ഒരു കുതിരയെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കർഷകൻ ചെന്നായയുമായി ഏറ്റുമുട്ടിയത്.
ഫാമിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കൂറ്റൻ ചെന്നായ മൃഗങ്ങളെ ആക്രമിക്കാനെത്തുന്നത് കണ്ട വളർത്തുനായ കുരച്ചുകൊണ്ട് ഓടുന്നതും ചെന്നായ പിന്നാലെ പായുന്നതും ദൃശ്യങ്ങളിൽ കാണാം. ഫാമിനുള്ളിലേക്ക് കടന്ന ചെന്നായയുടെ ആക്രമണത്തിൽ നിന്നും വളർത്തു മൃഗങ്ങളെ രക്ഷിക്കാൻ മറ്റു മാർഗമൊന്നുമില്ലാതെ വന്നതോടെയാണ് കർഷകൻ വെറും കൈകൊണ്ട് അതിനെ നേരിട്ടത്.
ആയുധങ്ങളെടുക്കാനുള്ള സമയം ലഭിക്കാഞ്ഞതിനാൽ ചെന്നായയുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നവെന്ന് കർഷകൻ പറയുന്നു. മൽപിടുത്തത്തിനൊടുവിൽ ചെന്നായയുടെ കഴുത്തിന് പിടിമുറുക്കിയാണ് കർഷകൻ അതിനെ കീഴ്പ്പെടുത്തിയത്. ചെന്നായയുടെ ആക്രമണത്തിൽ നിന്നും നിസാരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപെടുകയായിരുന്നു. സംഭവത്തിനുശേഷം അദ്ദേഹം റാബിസ് പരിശോധനയ്ക്ക് വിധേയനായി.
പ്രദേശത്ത് അടുത്ത കാലങ്ങളിലായി വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് റിപ്പോർട്ടുകളുണ്ട്. സമീപത്തുള്ള വനപ്രദേശം നശിപ്പിക്കപ്പെട്ടതോടെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതിനാലാണ് അവ ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. ചെന്നായകൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായതോടെ ഈ പ്രദേശത്ത് മൃഗങ്ങൾക്കുള്ള വാക്സിനേഷൻ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
English Summary: Russian Man Has His Revenge As He Puts Wolf To Death After It Killed His Two Dogs