ADVERTISEMENT

കൊമ്പിൽ കുരുങ്ങിയ കെട്ടുപിണഞ്ഞ നൂലുമായി ആറു മാസത്തോളം നടന്ന മാനിന്റെ വാർത്ത കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊമ്പിൽ കുടുങ്ങിയ ആനയുടെ തലയോട്ടിയുമായി നിൽക്കുന്ന മാൻ വർഗത്തിൽ പെട്ട കുഡുവിന്റെ  ചിത്രം പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നു പകർത്തിയതാണ് ഈ ചിത്രം. ആഫ്രിക്കയിൽ കാണപ്പെടുന്ന മാൻ വർഗത്തിൽ പെട്ട വലിയ ജീവിയാണ് കുഡു. നീണ്ടു വളഞ്ഞ കൊമ്പുകളിൽ കുടുങ്ങിയ ആനയുടെ വലിയ തലയോട്ടിയുമായി  പെടാപ്പാട് പെടുകയാണ് കുഡു.

പരിസ്ഥിതി ശാസ്ത്രജ്ഞനായ ആൻഡ്രൂ ഷൊഫീൽഡും ഭാര്യ സിമോണിയും ദക്ഷിണാഫ്രിക്കയിലെ അഡോ എലിഫൻറ് നാഷണൽ പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെയാണ് യാദൃശ്ചികമായി ചിത്രങ്ങൾ പകർത്തിയത്. നടന്നുനീങ്ങുന്നതിനിടെ ആനത്തലയോട്ടി കൊണ്ട് കൊമ്പുകളുടെ  ബലം പരീക്ഷിക്കാൻ ശ്രമിച്ചതോടെയാണ് തലയോട്ടി കുഡുവിന്റെ കൊമ്പിൽ കുടുങ്ങിയത്. തലയോട്ടിയിലെ കണ്ണുകളുടെ ഭാഗത്തുള്ള സുഷിരങ്ങളിലാണ് കൊമ്പുകൾ കുടുങ്ങിയത്.

ഭാരമേറിയ തലയോട്ടി കൊമ്പിൽ കുടുങ്ങിയതോടെ  അത് എങ്ങനെയും ഊരി നീക്കാനായി കുഡുവിന്റെ ശ്രമം. കൊമ്പുകളുടെ വളഞ്ഞ ആകൃതി മൂലം കുടുങ്ങിപ്പോയ തലയോട്ടി ഊരിയെടുക്കാൻ കുഡുവിന് ഏറെ നേരം പരിശ്രമിക്കേണ്ടി വന്നു.  തലകുനിച്ചും  ഉയർത്തിയും കറക്കിയുമുള്ള ശ്രമങ്ങൾക്കൊടുവിൽ തലയോട്ടി  കൊമ്പിൽ നിന്നും തെറിച്ചു പിന്നിലേക്ക് വീണു. തലയോട്ടി മണ്ണിലേക്ക് വീണ ശബ്ദം കേട്ടു ഭയന്ന കുഡു ഉടൻ തന്നെ കാടിനുള്ളിലേക്ക് ഓടി മറയുകയും ചെയ്തു.

46 വർഷം വന്യജീവികളെ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം കാണുന്നത് ഇതാദ്യമാണെന്ന് ആൻഡ്രൂ പറയുന്നു. കുഡുവിന്റെ അവസ്ഥ കണ്ട് ഡാർട്ട് ഗൺ ഉപയോഗിച്ച് അതിനെ രക്ഷപ്പെടുത്താൻ പദ്ധതിയിട്ടെങ്കിലും അതിനു മുൻപുതന്നെ തലയോട്ടി തെറിച്ചു വീഴുകയായിരുന്നുവെന്നും അദ്ദേഹം  വ്യക്തമാക്കി.

English Summary: Clumsy antelope tries to get an elephant skull off its head after it became stuck during rutting practice in South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com